അടിയന്തര ഘട്ടത്തിൽ കൃത്യമായി ഇടപെട്ട് അമേരിക്കയിലെ ഒഹായോ സ്വദേശിയായ മുഹമ്മദ് ഇസ്ലാം എന്ന വ്യക്തിയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ആപ്പിൾ വാച്ച്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീടിന് പുറത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തിന് സമയബന്ധിതമായി വൈദ്യസഹായം ഉറപ്പാക്കിയത് വാച്ചിലെ സാങ്കേതികവിദ്യയാണ്.
ശരീരമാസകലം വേദനയും ശ്വാസതടസ്സവും അനുഭവിച്ച ഇസ്ലാം, മാലിന്യം കളയാൻ വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബോധംകെട്ടുവീണത്. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബോധം തിരികെ വന്നപ്പോൾ എഴുന്നേൽക്കാൻ പോലും സാധിക്കാതിരുന്ന ഇദ്ദേഹം, മിനിറ്റുകൾക്കുള്ളിൽ ആംബുലൻസ് എത്തുന്നത് കേട്ടാണ് ആപ്പിൾ വാച്ച് സഹായത്തിനായി വിളിച്ച വിവരം അറിയുന്നത്.
ആപ്പിൾ വാച്ചിലെ ‘ഫോൾ ഡിറ്റക്ഷൻ’ എന്ന പ്രത്യേക ഫീച്ചറാണ് ഇവിടെ രക്ഷകനായത്. ഒരാൾ കഠിനമായി നിലത്തുവീണാൽ അത് തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. വീഴ്ചയ്ക്ക് ശേഷം വ്യക്തിക്ക് ചലനമില്ലെന്ന് കണ്ടാൽ വാച്ച് സ്വയം മുന്നറിയിപ്പ് ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും.
വീണ് ഒരു മിനിറ്റോളം യാതൊരു പ്രതികരണവും ലഭിച്ചില്ലെങ്കിൽ, വാച്ച് സ്വയം എമർജൻസി സർവീസിലേക്ക് കോൾ ചെയ്യും. ഒപ്പം അപകടത്തിൽപ്പെട്ട വ്യക്തി നിൽക്കുന്ന കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ അടിയന്തര സേവന വിഭാഗത്തിനും മുൻകൂട്ടി നൽകിയിട്ടുള്ള ബന്ധുക്കൾക്കും സന്ദേശമായി അയച്ചു നൽകുകയും ചെയ്യും.
ആംബുലൻസ് വേഗത്തിലെത്തിയതിനെ തുടർന്ന് ഇസ്ലാമിനെ ഉടനടി യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ആപ്പിൾ വാച്ചിന്റെ സമയബന്ധിതമായ സന്ദേശമാണ് തന്റെ ജീവൻ നിലനിർത്തിയതെന്ന് ഇസ്ലാം നന്ദിയോടെ ഓർക്കുന്നു.
