ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ ഒഴിവാക്കി ദൈനംദിന ഇടപാടുകൾക്ക് നേരിട്ട് പണം ഉപയോഗിക്കാൻ തുടങ്ങിയതോടെ തന്റെ അനാവശ്യ ചെലവുകൾ വൻതോതിൽ കുറഞ്ഞതായി ദില്ലി സ്വദേശിയായ സദഫ് എന്ന യുവതി. മൂന്ന് മാസമായി യുപിഐ ഉപയോഗിക്കാതെ പണം നേരിട്ട് നൽകുന്ന രീതിയിലേക്ക് മാറിയതിലൂടെ താൻ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഇവർ വെളിപ്പെടുത്തി.
ഡിജിറ്റൽ യുഗത്തിൽ എന്തിനും ഏതിനും ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്തുന്ന ഈ കാലഘട്ടത്ത് തികച്ചും വ്യത്യസ്തമായ മാതൃകയാണ് ഈ യുവതി കാണിക്കുന്നത്. രണ്ട് മാസം യുപിഐ വഴിപണമിടപാടുകൾ നടത്താതിരുന്നപ്പോൾ തനിക്കുണ്ടായ മാറ്റങ്ങളാണ് യുവതി പങ്കുവയ്ക്കുന്നത്.
ചെറിയ തുകകളുടെ ഒന്നിലധികം ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വലിയൊരു തുക കൈയിൽ നിന്ന് പോകുന്നത് പലപ്പോഴും തിരിച്ചറിയാറില്ലെന്നും എന്നാൽ കയ്യിലുള്ള നോട്ടുകൾ എണ്ണി നൽകുമ്പോൾ പണം ചെലവാകുന്നത് കൃത്യമായി ബോധ്യപ്പെടുമെന്നും സദഫ് വ്യക്തമാക്കുന്നു. മാത്രമല്ല, കയ്യിലെ വാലറ്റിൽ എത്ര പണം ബാക്കിയുണ്ടെന്ന് എപ്പോഴും നേരിട്ട് കാണാൻ സാധിക്കുന്നത് പ്രതിമാസ ബജറ്റ് കൃത്യമായി പാലിക്കാൻ സഹായിക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.
എന്നാൽ പല കടകളിലും ചില്ലറ ലഭിക്കാത്തത് ഈ രീതിയുടെ ഒരു പ്രധാന പോരായ്മയാണെന്നും അതിനാൽ 80 ശതമാനം ഇടപാടുകൾക്ക് പണവും ബാക്കി 20 ശതമാനത്തിന് യുപിഐയും എന്ന രീതിയിലാണ് ഇപ്പോൾ താൻ മുന്നോട്ട് പോകുന്നതെന്നും യുവതി പറയുന്നു. ഇനി പൂർണമായും യുപിഐ രീതിയിലേക്ക് തിരിച്ചുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും, ഈ പുതിയ പരീക്ഷണം തന്റെ സാമ്പത്തിക ശീലങ്ങളെ പോസിറ്റീവായി മാറ്റിയെന്നും പറഞ്ഞുകൊണ്ടാണ് സദഫ് വീഡിയോ അവസാനിപ്പിക്കുന്നത്.
