വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഇക്ബാൽ ഷെയ്ഖ് (16) എന്ന കൗമാരക്കാരനാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തെ കുളങ്ങളിൽ മണിക്കൂറുകളോളം മുങ്ങിക്കിടക്കുന്നത്. വെള്ളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ശരീരത്തിൽ കടുത്ത പുകച്ചിൽ അനുഭവപ്പെടുന്നുണ്ടെന്നും വെള്ളത്തിലിറങ്ങുമ്പോൾ ആശ്വാസം ലഭിക്കുന്നുണ്ടെന്നുമാണ് ഇയാൾ പറയുന്നത്. പ്രേതബാധയോ അല്ലെങ്കിൽ ‘ജിന്ന്’ ശരീരത്തിൽ പ്രവേശിച്ചതോ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് കൗമാരക്കാരൻ അവകാശപ്പെടുന്നത്.
എന്നാൽ ദിവസങ്ങളോളം കുളത്തിൽ തന്നെ കഴിയുന്നത് ഇയാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കൈകാലുകളിലെ ചർമ്മം വിളറി വെളുക്കുകയും കടുത്ത ജലദോഷവും ചുമയും ബാധിക്കുകയും ചെയ്തിട്ടുണ്ട്. അക്വാജെനിക് പ്രൂരിറ്റസ് എന്ന അപൂർവ്വ ചർമ്മരോഗത്തിന്റെ ലക്ഷണങ്ങളാകാം ഇതെന്നാണ് വൈദ്യശാസ്ത്ര രംഗത്തുള്ളവർ കരുതുന്നത്.
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ ഇവർക്ക് സാധിക്കുന്നില്ല. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയെങ്കിലും കൃത്യമായ പരിഹാരം ലഭിച്ചില്ലെന്ന് ഇക്ബാൽ പറയുന്നു. കുളത്തിൽ നിന്ന് കരയ്ക്കുകയറാൻ നാട്ടുകാർ പലതവണ നിർബന്ധിച്ചെങ്കിലും ഇയാൾ അതിന് തയ്യാറായിട്ടില്ല.
ഇപ്പോൾ പ്രദേശവാസികളുടെയും സമീപത്തെ സ്കൂളിലെ കുട്ടികളുടെയും പ്രധാന കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ് ഈ സംഭവം. കുളക്കരയിൽ തടിച്ചുകൂടുന്ന ആളുകൾ ഇയാൾക്ക് ആവശ്യമായ ഭക്ഷണവും പലഹാരങ്ങളും എത്തിച്ചു നൽകുന്നുണ്ട്. എങ്കിലും, ശാസ്ത്രീയമായ ചികിത്സ ലഭിക്കാതെ കുളത്തിൽ തുടരുന്നത് ഇയാളുടെ ജീവന് തന്നെ അപകടമാണെന്ന ആശങ്കയിലാണ് നാട്ടുകാർ.
