വീട് വൃത്തിയാക്കുന്നതിനിടയിൽ അവിചാരിതമായി ലഭിച്ച 20 വർഷത്തിലധികം പഴക്കമുള്ള എസ്ബിഐ പാസ്ബുക്ക് കണ്ട് അന്തംവിട്ടിരിക്കുകയാണ് ഒരു കുടുംബം. മരിച്ചുപോയ തന്റെ മുത്തശ്ശന്റെ പേരിലുള്ള ഈ അക്കൗണ്ടിൽ ഒരു ലക്ഷത്തിലധികം രൂപയുണ്ടെന്നാണ് കുടുംബം അവകാശപ്പെടുന്നത്. ഇത്രയും കാലം അക്കൗണ്ടിൽ കിടന്ന ഈ പണം ഇനി തിരികെ ലഭിക്കുമോ, അതോ എന്നെന്നേക്കുമായി നഷ്ടപ്പെട്ടോ എന്ന ആശങ്കയിലാണ് കുടുംബം.
പൂജ എന്ന എക്സ് ഉപയോക്താവ് ഈ കീറിപ്പറിഞ്ഞ പാസ്ബുക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വർഷങ്ങളായി കാണാതായെന്ന് കരുതിയിരുന്ന പാസ്ബുക്കാണ് വീട് വൃത്തിയാക്കുന്നതിനിടയിൽ യുവാവിന് ലഭിക്കുന്നത്. ഉടൻ തന്നെ ഇത് അച്ഛനെ കാണിച്ചപ്പോഴാണ്, ഇത് പരേതനായ മുത്തശ്ശന്റെ അക്കൗണ്ട് ആണെന്ന് തിരിച്ചറിഞ്ഞത്. അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ചപ്പോഴാണ് അതിൽ ലക്ഷത്തിലധികം രൂപയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം കുടുംബം അറിയുന്നത്.
അക്കൗണ്ട് ഉടമ മരണപ്പെടുകയും വർഷങ്ങളോളം അക്കൗണ്ട് നിഷ്ക്രിയമായി തുടരുകയും ചെയ്ത സാഹചര്യത്തിൽ, ഈ പണം എങ്ങനെ ക്ലെയിം ചെയ്യാം എന്നറിയാൻ പൂജ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ബാങ്കിംഗ് നടപടിക്രമങ്ങളെക്കുറിച്ച് അറിയാവുന്നവരോ സമാനമായ സാഹചര്യം നേരിട്ടവരോ ഉണ്ടെങ്കിൽ ദയവായി കമന്റ് ചെയ്യുക. നിങ്ങളുടെ നിർദ്ദേശം ഒരു സമ്പാദ്യം വീണ്ടെടുക്കാൻ ആ കുടുംബത്തെ സഹായിച്ചേക്കാമെന്ന് പൂജ കുറിച്ചു.
ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ പോസ്റ്റിന് താഴെ നിരവധി ബാങ്കിംഗ് വിദഗ്ധരും ഉപയോക്താക്കളും കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും നിയമപരമായ വഴിയിലൂടെ ഇത് തിരികെ നേടാമെന്നും അവർ വ്യക്തമാക്കുന്നു. പഴയ സാമ്പത്തിക രേഖകൾ ഒരിക്കലും അവഗണിക്കരുതെന്നും ഔദ്യോഗിക നടപടിക്രമങ്ങളിലൂടെ ഇത്തരം അക്കൗണ്ടുകളിലെ തുക തിരികെ ലഭിക്കാൻ ബാങ്കുകൾക്ക് കൃത്യമായ നിയമങ്ങളുണ്ടെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
