അന്യന്റെ പണത്തിന് തനിക്ക് അവകാശമില്ലെന്ന് മനസിലാക്കി കളഞ്ഞുകിട്ടിയ രണ്ട് ലക്ഷം രൂപ വിഷ്ണു പോലീസില്‍ ഏല്‍പ്പിച്ചു! അടയാളം പറഞ്ഞ് അവകാശിയെത്തിയപ്പോള്‍ ഡ്രൈവറായ യുവാവ് വീണ്ടും ഞെട്ടി; സംഭവം ഇങ്ങനെ

ആത്മാര്‍ത്ഥതയും സത്യസന്ധതയും എന്തെന്നറിയാത്ത, മനുഷ്യത്വം തീരെയില്ലാത്ത കൂട്ടര്‍ എന്നാണ് യുവ തലമുറയെ പലരും വിശേഷിപ്പിക്കാറ്. എന്നാല്‍ അത്തരം പല്ലവികള്‍ക്ക് വിരുദ്ധമാവുന്ന ഒരു പ്രവര്‍ത്തി ചെയ്ത യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

വഴിയില്‍ കിടന്ന് ഒരു ബാഗും അതില്‍ നിറയെ പണവും കിട്ടിയ സമയത്ത് ആവശ്യങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ടായിരുന്നു ഡ്രൈവറായ വിഷ്ണു എന്ന യുവാവിന്റെ ജീവിതത്തില്‍. എന്നാല്‍ ഏതോ വ്യക്തി അധ്വാനിച്ചുണ്ടാക്കിയ ഈ പണം കൊണ്ട് തനിക്ക് ഒന്നും നേടാന്‍ സാധിക്കുകയില്ലെന്ന് മനസിലാക്കിയ വിഷ്ണു പിന്നീടുള്ള നടപടികളിലേയ്ക്ക് കടന്നു.

ഉടന്‍ തന്നെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങളായിരുന്നു ശരിക്കും നാടകീയമായത്. തന്നെ ഒരു കൈത്തൊഴില്‍ പഠിപ്പിച്ച ആശാന് തക്കതായ ഗുരുദക്ഷിണ നല്‍കുവാനായിരുന്നു വിഷ്ണുവിന്റെ നിയോഗം.

കളഞ്ഞുകിട്ടിയ 2 ലക്ഷം രൂപ കൈമാറാന്‍ നൂറനാട് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ്, ഡ്രൈവറായ നൂറനാട് മറ്റപ്പള്ളി വിജീഷ് ഭവനത്തില്‍ വിഷ്ണു വിജയന് (26) തിരിച്ചറിഞ്ഞത്, ഈ പണംതന്നെ വളയം പിടിക്കാന്‍ പഠിപ്പിച്ച ആശാന്റേതാണ് എന്ന്.

ബൈക്കില്‍ വരുമ്പോള്‍ മറ്റപ്പള്ളി ഫയറിങ് ഗ്രൗണ്ടിന് സമീപമുള്ള റോഡില്‍ നിന്നാണ് പണം കിട്ടിയത്. ഉടന്‍ പോലീസ് സ്റ്റേഷനിലെത്തി എസ്‌ഐ വി. ബിജുവിനെ തുക ഏല്‍പ്പിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പന്തളം മുടിയൂര്‍ക്കോണം ചാമക്കണ്ടത്തില്‍ ബാലകൃഷ്ണന്‍ ആചാരി സ്റ്റേഷനിലെത്തി.

ആശാന്‍കലുങ്കിലുള്ള ഡ്രൈവിങ് സ്‌കൂളിലെ അധ്യാപകനാണ് ബാലകൃഷ്ണന്‍ ആചാരി. സ്ഥാപന ഉടമയ്ക്ക് നല്‍കാനുള്ള തുക, സ്വര്‍ണം പണയം വച്ച് കൊണ്ടുവരികയായിരുന്നു. സ്വന്തം കാര്‍, ഡ്രൈവിങ് സ്‌കൂള്‍ ഉടമയുടെ വീട്ടിലിട്ട ശേഷം പണമെടുത്ത് ഡ്രൈവിങ് പഠിപ്പിക്കുന്ന കാറിനു മുകളില്‍ വച്ചു. അതോര്‍ക്കാതെ ആ കാറും എടുത്തു ഡൈവിങ് സ്‌കൂളിലേക്കു പോയപ്പോഴാണ് പണം നഷടപ്പെട്ടത്.

പണം സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ടെന്നറിഞ്ഞ് ആവശ്യമായ രേഖകളുമായി എത്തിയപ്പോഴാണ് ശിഷ്യനായ വിഷ്ണുവാണ് പണമെത്തിച്ചതെന്നു മനസ്സിലായത്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പണം ഏറ്റുവാങ്ങി. മാതാപിതാക്കള്‍ മരണപ്പെട്ട വിഷ്ണു നൂറനാട്ടുള്ള പലചരക്ക് കടയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്.

Related posts