കൊച്ചി: അന്തരിച്ച മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനുശേഷം എറണാകുളം ജില്ലയിൽ മുസ്ലിം ലീഗിന് ഒരു മന്ത്രിയെക്കൂടി ലഭിച്ചിരിക്കുകയാണ്, അദ്ദേഹത്തിന്റെ മകൻ വി.ഇ. അബ്ദുള്‍ ഗഫൂറിലൂടെ. കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ കളമശേരി മണ്ഡലത്തിൽനിന്നുതന്നെയായിരുന്നു ജില്ലയിലെ ഏക മന്ത്രിയായ പി. രാജീവ് ജയിച്ചത്.
ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ അദ്ദേഹത്തെ 16,312 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അബ്ദുള്‍ ഗഫൂർ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലം തിരിച്ചുപിടിച്ചത്. സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ഗഫൂറിനു ലഭിച്ചത്.
2021 ല്‍ അബ്ദുള്‍ ഗഫൂര്‍ ആദ്യമായി മത്സരിക്കുമ്പോള്‍ 15,336 വോട്ടിന് പി.രാജീവിനോട് തോല്‍ക്കുകയാണുണ്ടായത്. ആലങ്ങാട് കോങ്ങോര്പ്പിള്ളിയില് പരേതനായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെയും നദീറയുടെയും മൂത്തമകനാണ് അബ്ദുള്‍ ഗഫൂര്‍.
പഠനകാലത്ത് ക്രിക്കറ്റ് കളിയില്‍ സജീവമായിരുന്നു. സംസ്ഥാന അണ്ടര്‍16 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സെന്റ് പോള്‍സ് കോളജില്‍ പ്രീഡിഗ്രിയും തിരുവനന്തപുരം കേരള ലോ അക്കാഡമിയില്‍ നിയമപഠനവും പൂര്‍ത്തിയാക്കി. 2000ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. എംഎസ്എഫിലൂടെ പൊതുരംഗത്തെത്തിയ അബ്ദുള്‍ ഗഫൂര്‍ നിലവില്‍ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. തൊഴിലാളി സംഘടനാരംഗത്തും സജീവം.
സൗജന്യ ഡയാലിസിസും വൈദ്യപരിശോധനയും നല്കുന്ന കളമശേരി മെഡിക്കല്‍ കോളജ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമാണ്. ഭാര്യ: ദിലാര. മക്കള്‍: റിദ, വസിം, റയ.
