കശാപ്പ് നിയന്ത്രണം ഗോമാതാവിനും കാള പിതാവിനും വേണ്ടി കൊണ്ടുവന്നത്; പ്രധാന മന്ത്രി വിദേശ രാജ്യങ്ങളിൽ പോയി ബീഫ് കഴിക്കുകയും ഇന്ത്യയിൽ വന്നു ഗോസംര ക്ഷണം പറയുകയുമാണെന്ന് കുറ്റപ്പെടുത്തി വി.എസ്

vsതിരുവനന്തപുരം: ഡാർവിനെ വെല്ലുന്ന സിദ്ധാന്തമാണ് ഗോമാതാവിനും കാള പിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വൻകിട കയറ്റുമതി, ഇറക്കുമതി കന്പനികൾക്ക് വേണ്ടിയാണ് ബിജെപി ഈ വഞ്ചന നടത്തുന്നത്. കന്നുകാലി കശാപ്പു നിയന്ത്രണം ശുദ്ധ തട്ടിപ്പാണെന്നും വി.എസ്. കൂട്ടിച്ചേർത്തു. കന്നുകാലിവിൽപ്പന നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാളകളെ വന്ധ്യംകരിച്ചാൽ അത് ഗോമാതാവിന് ബുദ്ധിമുട്ടാവും എന്നതിനാലാണ് ബിജെപി അതിനെ എതിർക്കുന്നത്. എന്നാൽ ധവളവിപ്ലവത്തിന്‍റെ ഭാഗമായാണ് നമ്മൾ കാളകളെ വന്ധ്യംകരിച്ചു നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ പേരിൽ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാൻ കമ്മീഷൻ വാങ്ങുകയും ചെയ്ത ബിജെപി വൻകിട കശാപ്പ് മുതലാളിമാരിൽ നിന്നു ലാഭം പറ്റാനാണ് ഇപ്പോൾ ഗോമാതാവിനായി കണ്ണീർ പൊഴിക്കുന്നതെന്നും വി.എസ് പറഞ്ഞു.

സഹകരണ സംഘങ്ങൾക്ക് കശാപ്പുശാലയും കാലി ചന്തയും തുടങ്ങാനാകുമോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ പോയി ബീഫ് കഴിക്കുകയും ഇന്ത്യയിൽ വന്നു ഗോസംരക്ഷണം പറയുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ എന്തോ വലപ്പോഴും ഇന്ത്യയിലെത്തുന്പോൾ നമ്മുടെ ബിജെപി എംഎൽഎ കേരളത്തിന്‍റെ വികാരം അദ്ദേഹത്തോട് പറഞ്ഞു കൊടുക്കണമെന്നും വി.എസ്. പറഞ്ഞു.

Related posts