ബാങ്കോക്ക്: ഇറാൻ യുദ്ധത്തിന്റെ അന്തരഫലമായി മൂന്നു കോടിയിലധികം പേർ പട്ടിണി നേരിടുമെന്ന് ഐക്യരാഷ്ട്രസഭാ വികസന പദ്ധതി (യുഎൻഡിപി) മേധാവി അലക്സാണ്ടർ ഡി ക്രൂ മുന്നറിയിപ്പു നല്കി. യുദ്ധം നാളെ അവസാനിച്ചാലും ഇതിനു മാറ്റമുണ്ടാവില്ലെന്ന് മുൻ ബെൽജിയം പ്രധാനമന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകവിപണിയിയിലേക്ക് എണ്ണയ്ക്കു പുറമേ രാസവളവും എത്താത്തതാണ് ഇതിനു കാരണം. ലോകത്തിനാവശ്യമായ രാസവളത്തിന്റെ നല്ലൊരു ഭാഗവും ഉത്പാദിപ്പിക്കുന്നത് ഗൾഫിലാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതു കാരണം ആഗോളതലത്തിൽ രാസവളം ലഭ്യത കുറഞ്ഞു. കാർഷികോത്പാദനം ഗണ്യമായി കുറയുമെന്നതാണ് ഇതിന്റെ അനന്തരഫലം. ഏതാനും മാസങ്ങൾക്കുള്ളിൽ ഭക്ഷ്യ പ്രതിസന്ധിയുണ്ടാകാം.
ഇതു തടയാനായി ഇനിയൊന്നും ചെയ്യാനില്ല. പതിറ്റാണ്ടുകൾക്ക് ഉണ്ടാക്കിയ പലതുമാണ് എട്ടാഴ്ചത്തെ യുദ്ധത്തിനിടെ തകർന്നത്. ഫണ്ട് പ്രതിസന്ധി മൂലം യുദ്ധക്കെടുതി നേരിടുന്ന സുഡാൻ, ഗാസ, യുക്രെയ്ൻ രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും തടസപ്പെടാമെന്ന് ഡി ക്രൂ കൂട്ടിച്ചേർത്തു. യുദ്ധം മൂലം ഭക്ഷ്യവില ഉയരുമെന്ന് ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, ലോക ഭക്ഷ്യപദ്ധതി എന്നിവർ നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു.
