ഇടുക്കി തുറന്നുവിട്ടപ്പോള്‍ പുറത്തുപോയത് 620 കോടി രൂപയുടെ വൈദ്യുതി ഉണ്ടാക്കാനുള്ള ജലം;കണക്കുകള്‍ ഇങ്ങനെ…

ഇടുക്കി: മഴ കനത്തതോടെ ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിട്ടത് സംഭരണ ശേഷിയുടെ 72.85 ശതമാനം വെള്ളം. അറുനൂറ്റി ഇരുപത് കോടി രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെളളം നഷ്ടമായെന്നാണ് കെഎസ്ഇബിയുടെ കണക്ക്. ഇടുക്കിയിലെ ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ചെറുതോണിയിലെ ഷട്ടര്‍ തുറന്ന് പുറത്തേക്ക് വെള്ളം ഒഴുക്കാന്‍ തുടങ്ങിയത്. സെക്കന്റില്‍ 50 ഘനമീറ്റര്‍ വീതമായിരുന്നു ആദ്യം പുറത്തേക്ക് ഒഴുക്കിയത്. പിന്നീടിത് സെക്കന്റില്‍ 1600 ഘനമീറ്റര്‍ വരെ എത്തി. ജലനിരപ്പ് 2390.98 അടിയിലെത്തിയപ്പോഴാണ് ഷട്ടറുകളെല്ലാം അടച്ചത്.

1996.30 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഇടുക്കിയുടെ മൊത്തം സംഭരണ ശേഷി. ഇതില്‍ 536 ദശലക്ഷം ഘനമീറ്റര്‍ വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത ഡെഡ് സ്‌റ്റോറേജാണ്. പരമാവധി സംഭരണ ശേഷിയില്‍ 1459.50 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഉല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ കഴിയുന്നത്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ 1063.26 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് തുറന്നു വിട്ടത്. സംഭരണ ശേഷിയുടെ 72 ശതമാനത്തിലധികം വരുന്ന ഈ വെള്ളം ഉപയോഗിച്ച് 1550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. മൂലമറ്റം പവര്‍ഹൗസിലെ പ്രതിദിന പരമാവധി വൈദ്യുതോല്‍പ്പാദനം 15 ദശലക്ഷം യൂണിറ്റാണ്.

Related posts