രണ്ടാം പരിശീലനം ജയിച്ച് ഇന്ത്യ

india-lമുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള രണ്ടാം പരിശീലന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ജയം. അജിങ്ക്യ രാഹനെയുടെ കീഴിലിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.5 ഓവറില്‍ 282 റണ്‍സിന് പുറത്തായി. 39.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

ക്യാപ്റ്റന്‍ രഹാനെ (91), ഷെല്‍ഡണ്‍ ജാക്‌സണ്‍ (59), റിഷാബ് പന്ത് (59), സുരേഷ് റെയ്‌ന (45) എന്നിവരെല്ലാം ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 83 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. ജാക്‌സണ്‍–രഹാനെ സഖ്യം ഒന്നാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ജോണി ബെയിര്‍സ്‌റ്റോ (64), അലക്‌സ് ഹെയ്ല്‍സ് (51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ മധ്യനിര തകര്‍ന്നതോടെ ഇംഗ്ലണ്ട് 211/9 എന്ന നിലയില്‍ തകര്‍ന്നു. അവസാന വിക്കറ്റില്‍ ആദില്‍ റഷീദ് (39), ഡേവിഡ് വില്ലി (പുറത്താകാതെ 38) എന്നിവര്‍ നടത്തിയ പോരാട്ടമാണ് ഇംഗ്ലീഷ് സ്‌കോര്‍ 282–ല്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി പര്‍വേസ് റസൂല്‍ മൂന്നും പ്രദീപ് സാങ്വാന്‍, അശോക് ദിന്‍ഡ, ഷഹബാസ് നദീം എന്നിവര്‍ രണ്ടു വീതം വിക്കറ്റകളും നേടി.

Related posts