ചരിത്രത്തിലെ ഏറ്റവും വലിയ പെണ്‍കരുത്തോടെ 17-ാം ലോക്‌സഭ ! ഇത്തവണ ലോക്‌സഭയില്‍ എത്തുന്നത് 78 വനിതകള്‍; എന്നിരുന്നാലും വനിതാ പ്രാതിനിത്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും ഇന്ത്യയ്ക്കു മുമ്പില്‍…

ചരിത്രത്തിലെ ഏറ്റവും വലിയ വനിതാപ്രാതിനിത്യത്തിനാണ് 17-ാം ലോക്‌സഭ സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ 78 വനിതകളാണ് പാര്‍ലമെന്റിലെത്തിയത്. പുതിയ ലോക്സഭ. 14 ശതമാനമാണ് ഇത്തവണത്തെ വനിതാ പ്രാതിനിധ്യം. 33 ശതമാനം വനിതാ സംവരണ വിഷയത്തില്‍ പാര്‍ട്ടികള്‍ ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുകയാണെങ്കിലും സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് സംഭവിച്ചിരിക്കുന്നത്.അതേസമയം ആദ്യത്തെ ലോക്സഭയിലെ അഞ്ചു ശതമാനത്തില്‍നിന്ന് 17-ാം ലോക്സഭയിലെ 14 ശതമാനത്തിലേക്ക് വനിതാ പ്രാതിനിധ്യം ഉയര്‍ന്നപ്പോഴും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുപോലും പിന്നിലാണ് വനിതാ പ്രാതിനിധ്യത്തില്‍ ഇന്ത്യ.

റുവാണ്ടയില്‍ 61, ദക്ഷിണാഫ്രിക്കയില്‍ 43, ഇംഗ്ലണ്ടില്‍ 32, അമേരിക്കയില്‍ 24, ബംഗ്ലാദേശില്‍ 21 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യത്തിന്റെ ശതമാനക്കണക്ക്. വര്‍ഷങ്ങളായി മാറ്റി വച്ചിരിക്കുന്ന വനിത സംവരണ ബില്‍ ഇക്കുറിയെങ്കിലും പാസാക്കുമോയെന്നാണ് രാജ്യത്തെ വനിതകള്‍ ഉറ്റുനോക്കുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഏറ്റവും വലിയ വിപ്ലവം സാക്ഷാത്കരിക്കപ്പെടുമോ എന്നും. 1957 ലെ ലോക്സഭയില്‍ 22 മാത്രമായിരുന്നു വനിതാ പ്രതിനിധികളുടെ എണ്ണമെങ്കില്‍ ഇത്തവണയത് 78 ആയി ഉയര്‍ന്നിരിക്കുന്നു. ഇതുവരെയുള്ള രാജ്യചരിത്രത്തിലെ റെക്കോര്‍ഡ്.

രാജ്യമൊട്ടാകെ മല്‍സരിച്ച 726 വനിതകളില്‍നിന്നാണ് 78 പേര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2014-ല്‍ 61 വനിതാ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ അതൊരു റെക്കോര്‍ഡ് ആയിരുന്നു. ഇത്തവണ അഞ്ചുവര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് തിരുത്തിയാണ് പുതിയ വനിതാ മുന്നേറ്റം. നന്ദി പറയേണ്ടത് ബംഗാളിലെ ത്രിണമൂല്‍ കോണ്‍ഗ്രസിനും ഒഡിഷയിലെ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡിക്കും. അവര്‍ മാത്രമാണ് 33 ശതമാനം വനിതകളെ മല്‍സരത്തിനിറക്കി മാതൃക കാട്ടിയത്.

ഭരണകക്ഷിയായ ബിജെപിയുടെ 303 അംഗങ്ങളില്‍ 40 പേരാണ് വനിതകള്‍- 13.53 ശതമാനം. ത്രിണമൂല്‍ 9 പേരെയും ബിജെഡി അഞ്ചു പേരെയും പാര്‍ലമെന്റില്‍ എത്തിച്ചു. വനിതാ എംപിമാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് വന്‍ അട്ടിമറി സാധ്യമാക്കിയ സ്മൃതി ഇറാനി തന്നെ. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ടുള്ള മല്‍സരത്തില്‍ തോല്‍പിച്ചാണ് സ്മൃതി വരുന്നത്. കോണ്‍ഗ്രസ് നേതൃനിരയില്‍ സോണിയാ ഗാന്ധിയുണ്ട്. ബിജെപിയുടെ വിവാദ നായിക പ്രജ്ഞ സിങ് ഠാക്കൂര്‍, മേനക ഗാന്ധി, എന്‍സിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി എന്നിവര്‍ക്കൊപ്പം കര്‍ണാടകയില്‍നിന്ന് ബിജെപി പിന്തുണയോടെ സ്വതന്ത്രയായി വിജയിച്ച സുമലതയുമുണ്ട്.

വഡോദരയില്‍നിന്നു വിജയിച്ച രഞ്ജനബെന്‍ ഭട്ടിനാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം -5, 89, 177. കേരളത്തില്‍നിന്ന് ഒരാള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ആറു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കാന്‍ നാലുപേരുണ്ട്. ബംഗാളില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും 11 വീതം വനിതകള്‍ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ മഹാരാഷ്ട്രയില്‍നിന്ന് എട്ടുപേര്‍. ഒഡിഷയില്‍നിന്ന് ഏഴു വനിതകളും. ഇക്കുറി മൂന്നു ട്രാന്‍സ്‌ജെന്‍ഡേഴ്‌സും മത്സരിച്ചിരുന്നെങ്കിലും ആര്‍ക്കും വിജയിക്കാനായില്ല. ബിജെഡിയുടെ 25കാരി ചന്ദ്രാണി മുര്‍മുവാണ് ലോക്‌സഭയിലെ ബേബി.ലോക്‌സഭയില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായമാണ് 25.

Related posts