കാഞ്ഞങ്ങാട്: റെയിൽപാളത്തിൽ നിൽക്കുന്ന ഫോട്ടോ പെൺസുഹൃത്തിന് അയച്ചുനൽകിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു.
ഷൊർണൂർ കൈലിയാട് സ്വദേശി അഭിഷേകിനെയാണ് (19)കാഞ്ഞങ്ങാടിനു സമീപം മാണിക്കോത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി10 ഓടെയായിരുന്നു സംഭവം.
വിവാഹവീടുകളിൽ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട്ടെത്തിയിരുന്നത്. ഇത്തരം ജോലികൾക്ക് കരാർ എടുക്കുന്ന പട്ടാമ്പിയിലെ സ്ഥാപനത്തിനു കീഴിലാണ് അഭിഷേക് ജോലിചെയ്തിരുന്നത്.
ഇയാൾ റെയിൽപാളത്തിൽ നിൽക്കുന്ന ഫോട്ടോ അയച്ചുകിട്ടിയ ഉടൻതന്നെ പെൺകുട്ടി അത് പട്ടാമ്പിയിലെ സ്ഥാപന ഉടമയ്ക്ക് അയച്ചുനൽകിയിരുന്നു. അദ്ദേഹം പെട്ടെന്നുതന്നെ അത് കാഞ്ഞങ്ങാട്ടെ ഹോട്ടൽമുറിയിൽ അഭിഷേകിനൊപ്പം താമസിച്ചിരുന്ന മാനേജർക്ക് അയച്ചുനൽകിയെങ്കിലും മാനേജർ അഭിഷേകിനെ വിളിക്കുമ്പോഴേക്കും അപകടം നടന്നുകഴിഞ്ഞിരുന്നു.
പോലീസാണ് മാനേജരുടെ കോൾ എടുത്തത്. ഇതോടെയാണ് മരിച്ച ആളിനെ തിരിച്ചറിഞ്ഞത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി അഭിഷേകിന് എന്തോ മാനസിക വിഷമമുള്ളതുപോലെ തോന്നിയിരുന്നതായി ഒപ്പമുള്ളവർ പറഞ്ഞു.
