തലയോലപ്പറമ്പ്: വീട്ടിലേക്ക് എത്താൻ വഴിയില്ലാത്തതിനാൽ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട് 14 നിർധന കുടുംബങ്ങൾ. തലയോലപ്പറമ്പ് അഞ്ചാം വാർഡിലെ വെട്ടിക്കാട്ട് മുക്കിലെ എസ്തപ്പാൻ നഗർ നിവാസികളാണ് വാഹന സൗകര്യമുള്ള വഴിയില്ലാത്തതിനാൽ സ്വയം പഴിച്ച് ജീവിതം തള്ളിനീക്കുന്നത്.
ഇവിടത്തെ 14 കുടുംബങ്ങളിൽ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. വെട്ടിക്കാട്ടുമുക്ക് -പുണ്ഡരീകപുരം റോഡുമായി ബന്ധപ്പെട്ടുളള നടപ്പുവഴിയിലൂടെയാണ് ഇവർ പുറം ലോകത്തെത്തുന്നത്. ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാൻ കഴിയുന്ന മൂന്നടി നടപ്പു വഴിയാണ് ഇവർക്കുള്ളത്.
ഈ നടപ്പുവഴിയിലൂടെ 200 മീറ്ററെങ്കിലും നടന്നാൽ മാത്രമേ ഗതാഗതയോഗ്യമായ വഴിയിലെത്തൂ. എസ്തപ്പാൻ നഗർ നിവാസികൾ സർക്കാരിൽനിന്ന് അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്താണ് താമിസിക്കുന്നത്. എസ്തപ്പാൻ നഗറിലെ ഓലേത്ത്മ്യാലിൽ ശശികുമാറിന് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും വഴിയില്ലാത്തതിനാൽ കെട്ടിട നിർമാണ സാമഗ്രികൾ എത്തിച്ച് ഭവന നിർമാണം നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ശശികുമാർ കാൻസർ രോഗിയായതിനാൽ ഭാര്യ അംബിക കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛവരുമാനത്തിലാണ് ശശികുമാറിന്റെ ചികിൽസയും വീട്ടുചെലവും നടത്തുന്നത്. സർക്കാരിൽനിന്ന് ഭവന നിർമാണത്തിന് ലഭിക്കുന്നതു നാലു ലക്ഷം രൂപയാണ്. വഴിയില്ലാത്തതിനാൽ കെട്ടിടനിർമാണ സാമഗ്രികൾ വീട്ടുവളപ്പിലെത്തിക്കാൻതന്നെ ലക്ഷങ്ങൾ മുടക്കേണ്ടിവരും.
വഴിയില്ലാത്തതിനാൽ അസുഖം കടുക്കുമ്പോൾ വയോധികരെ ആശുപത്രിയിലെത്തിക്കാനാണ് ഇവർ ഏറ്റവും പ്രയാസപ്പെടുന്നത്. ഇതിനകം വൽസല രഘുവരൻ, സുൽബത്ത്, നെജീറ ബഷീർ, ഒ. കെ.ബാബു എന്നിവർ കുടുംബത്തിലെ വയോധികരുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീട് പൂട്ടി ബന്ധുവീട്ടിലും വാടക വീടുകളിലുമായി താമസം മാറി.
എസ്തപ്പാൻ നഗറിന് സമീപത്തെ പൊതുകുളത്തിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമി വിലയ്ക്ക് വാങ്ങി റോഡ് നിർമിക്കാൻ ഇടയ്ക്ക് ഊർജിതമായി ശ്രമം നടത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കാനാവശ്യമായ തുക കണ്ടെത്താൻ കഴിയാതെ വന്നതോടെ ശ്രമം വിഫലമാകുകയായിരുന്നു.
അസുഖ ബാധിതരായ വയോധികരെ ആശുപത്രിയിലെത്തിക്കാനാണ് ഏറെ കഷ്ടപ്പെടുന്നത്. നിരന്തരം ആശുപത്രിയിൽ പോകേണ്ട സാഹചര്യം വന്നപ്പോഴാണ് നാലു കുടുംബങ്ങൾ ഇവിടം വിട്ടത്. വീടുകൾ തകരാറിലായിട്ടും അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയുന്നില്ല. അധികൃതർ അനുഭാവപൂർവം ഇടപെട്ട് ഞങ്ങളുടെ ജീവിത ദുരിതത്തിന് അറുതി വരുത്തണം.
വഴിഒരുക്കാൻ ശ്രമം ഊർജിതമാക്കും
എസ്തപ്പാൻ നഗറിൽ തികച്ചും നിർധനരായ കുടുംബങ്ങളാണ് താമസിക്കുന്നത്. വഴിയില്ലാത്തത് ഇവരുടെ ജീവിതം ദുരിതപൂർണമാക്കുകയാണ്. മീറ്ററുകളോളം രോഗികളെ കസേരയിൽ ചുമന്നാണ് പ്രധാന നിരത്തിൽ എത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. വഴിയൊരുക്കാൻ ഊർജിത ശ്രമം നടത്തുമെന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം ഫബീനനിസാർ
