കേരളത്തില്‍ ലോക്ക് ഡൗണ്‍ ! ഏഴു ജില്ലകള്‍ അടച്ചിടും; അനുവദിക്കുക അവശ്യ സര്‍വീസുകള്‍ മാത്രം…

കോവിഡ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഏഴ് ജില്ലകള്‍ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ സര്‍വ്വീസുകള്‍ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം.

ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

കേന്ദ്രവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

കേരളത്തിലെ ഏഴു ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ എഴുപത്തിയഞ്ച് ജില്ലകളിലാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

വൈറസ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേന്ദ്രം ലോക്ക്്ഡൗണ്‍ നിര്‍ദ്ദേശിച്ചതോടെ കര്‍ശന നടപടികളിലേക്ക് തന്നെ കടക്കുമെന്നാണ് വിവരം. അവശ്യ സര്‍വ്വീസുകളില്‍ എന്തെല്ലാം ഉള്‍പ്പെടുത്തും എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.

അവശ്യ സന്ദര്‍ഭങ്ങളില്‍ സമയോചിതമായി ഇടപെടാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിച്ചുണ്ട്.

Related posts

Leave a Comment