കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചത് വെറും 24,000 തവണ; ഒടുവില്‍ 71കാരനെ പോലീസ് പൊക്കി; അപ്പൂപ്പന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

ആളുകള്‍ ഓരോ ആവശ്യങ്ങള്‍ക്കും കസ്റ്റമര്‍കെയറിലേക്ക് വിളിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ 24,000 തവണ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുകയെന്നു പറഞ്ഞാല്‍ എന്തൊരു അക്രമമാണത്. ജപ്പാനിലാണ് സംഭവം. അകിതോഷി അകാമോട്ടോ എന്ന 71കാരനാണ് രണ്ടുവര്‍ഷത്തിനിടെ പരാതി പറയാനായി കസ്റ്റമര്‍ കെയറിലേക്ക് 24,000 തവണ വിളിച്ചത്. വിളി മൂത്തതോടെ ഇയാളെ പോലീസ് പൊക്കി.

കസ്റ്റമര്‍കെയറില്‍ ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് സംശയം ചോദിക്കുക, ജീവനക്കാരെ അപമാനിച്ച് സംസാരിക്കുക തുടങ്ങിയവയായിരുന്നു ഇയാളുടെ പ്രധാന പണി. ചിലപ്പോള്‍ കസ്റ്റമര്‍ കെയറില്‍ കോള്‍ സ്വീകരിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യും. ജോലി ചെയ്യാന്‍ തടസം നില്‍ക്കുന്നു എന്ന് കാട്ടിയാണ് അകിതോഷിക്കെതിരെ കമ്പനി പരാതി നല്‍കിയത്. അവസാന എട്ടു ദിവസങ്ങള്‍ക്കിടെ നൂറിലധികം തവണ ഇയാള്‍ ഫോണ്‍ചെയ്തതോടെ സഹികെട്ട ജീവനക്കാര്‍ മേലധികാരികളെ അറിയിച്ചു.

അവര്‍ പൊലീസിനെയും. സേവനം മോശമാണെന്നും കമ്പനി പ്രതിനിധി നേരില്‍ കണ്ട് മാപ്പുപറയണം എന്നുമായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന സംശയമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. എന്തായാലും ആളുകള്‍ ഇങ്ങനെ തുടങ്ങിയാല്‍ കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവുകള്‍ എന്തു ചെയ്യും.

Related posts