സമുദ്ര താപനില കൂടുന്നു: ആന്‍ഡമാനിലെ പവിഴപ്പുറ്റുകള്‍ നശിക്കുമെന്നു പഠനം

tcr-pazhivattuസെബി മാളിയേക്കല്‍
തൃശൂര്‍: ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നവും വിനോദ സഞ്ചാരികള്‍ക്കു കണ്ണഞ്ചിപ്പിക്കുന്ന നിറക്കാഴ്ചകള്‍ സമ്മാനിക്കുന്നതുമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പവിഴപ്പുറ്റുകളില്‍ മേയ് മാസത്തോടെ ബ്ലീച്ചിംഗ് സംഭവിക്കുമെന്നു പഠന റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തില്‍ സംഭവിക്കുന്ന ശക്തിയേറിയ “എല്‍നീനോ’ പ്രതിഭാസമാണ് ഇത്തരമൊരു നാശത്തിനു കാരണമാകുന്നതെന്നു ഗവേഷകര്‍ പറയുന്നു.തൃശൂര്‍ കൂനംമൂച്ചി സ്വദേശി ലിക്‌സ് ജോണ്‍ കെ. (കുസാറ്റ്), ചാലക്കുടി സ്വദേശി ഗ്രീന്‍സണ്‍ ജോര്‍ജ് (സിഎംഎഫ്ആര്‍ഐ, കൊച്ചി), ചെന്നൈ സ്വദേശി വെങ്കിടേശന്‍ (എന്‍ഐഒടി) എന്നീ ഗവേഷകരാണു പഠനത്തിനു പിന്നില്‍.

സമുദ്ര താപനിലയില്‍ വര്‍ധനവുണ്ടാകുമ്പോള്‍ പവിഴപ്പുറ്റുകളില്‍നിന്നും അവയുടെ സ്വഭാവികമായ നിറത്തിനും നിലനില്പിനും കാരണമാകുന്ന സൂസാന്‍തലെ എന്ന ആല്‍ഗെ ( കടല്‍ക്കളകള്‍ ഉള്‍പ്പെടുന്ന ഒരു സസ്യവിഭാഗം) നഷ്ടമാവുകയും അവയ്ക്കു വെള്ളനിറം കൈവരികയും ചെയ്യും. ഈ പ്രതിഭാസമാണു ബ്ലീച്ചിംഗ്. 1998, 2010 വര്‍ഷങ്ങളിലെ ഏപ്രില്‍, മേയ് മാസങ്ങളില്‍ വ്യാപകമായി ബ്ലീച്ചിംഗ് സംഭവിച്ചിരുന്നു. 2010ല്‍ ആയിരുന്നു ഏറ്റവും രൂക്ഷം. ശക്തിയേറിയ “എല്‍ നീനോ’ പ്രതിഭാസം ആന്‍ഡമാന്‍ കടലില്‍ സൃഷ്ടിച്ച പ്രതിഫലനമാണ് ഇതിനു കാരണമെന്നു വിലയിരുത്തപ്പെട്ടിരുന്നു. 98-ല്‍ മൂന്നാഴ്ചയും 2010-ല്‍ ആറാഴ്ചയും ഈ പ്രതിഭാസം നിലനിന്നു. ഇതിന്റെ ഭാഗമായി പവിഴപ്പുറ്റുകള്‍ക്കു വ്യാപകമായ കേടുസംഭവിച്ചു.

ആന്‍ഡമാന്‍ കടലില്‍ സമുദ്രതാപനില ഏറ്റവും കൂടുതല്‍ കാണുന്നത് ഏപ്രില്‍- മേയ് മാസങ്ങളിലാണ്. ഈ മാസങ്ങളിലെ ശരാശരി താപനിലയില്‍നിന്നും ഒന്നോ രണ്ടോ ഡിഗ്രി വര്‍ധനവുണ്ടാകുമ്പോള്‍ സമുദ്രജലത്തിലെ ആ ഭാഗങ്ങള്‍ ഹോട്ട് സ്‌പോട്ടുകള്‍ ആയാണു പരിഗണിക്കപ്പെടുന്നത്. ഹോട്ട് സ്‌പോട്ടുകളുടെ തുടര്‍ച്ചയായ സാന്നിധ്യമാണ് ബ്ലീച്ചിംഗിനു കാരണം. ബ്ലീച്ചിംഗിനുശേഷവും പവിഴപ്പുറ്റുകള്‍ക്കു സാധാരണ സ്ഥിതിയിലേക്കു തിരിച്ചുപോകാനുള്ള സാധ്യതയുണ്ടെങ്കിലും തുടര്‍ച്ചയായ ഹോട്ട് സ്‌പോട്ടുകളുടെ സാന്നിധ്യം അവയെ നിര്‍ജീവാവസ്ഥയിലെത്തിക്കും. കൂടാതെ ഒരോ ബ്ലീച്ചിംഗ് കഴിയുമ്പോഴും 10 ശതമാനം പവിഴപ്പുറ്റുകളെങ്കിലും  പൂര്‍ണമായും നശിക്കും.

പസഫിക് സമുദ്രത്തില്‍ എല്‍ നീനോ പ്രതിഭാസം അതിന്റെ പാരമ്യത്തില്‍ എത്തുന്നതു ഡിസംബര്‍ മാസത്തിലാണെങ്കിലും ഈ പ്രതിഭാസം മൂലം ആന്‍ഡമാന്‍ കടല്‍ ഏറ്റവും കൂടുതല്‍ ചൂടുപിടിക്കുന്നതു നാലോ അഞ്ചോ മാസങ്ങള്‍ക്കുശേഷം മാത്രമാണ്. പസഫിക് സമുദ്രത്തില്‍ സംഭവിക്കുന്ന ശക്തിയേറിയ എല്‍ നീനോ പ്രതിഭാസങ്ങള്‍ ആന്‍ഡമാന്‍ കടലിന്റെ താപനിലയെ സ്വാധീനിക്കുന്നതു പ്രധാനമായും “വാക്കര്‍ ചംക്രമണം’ എന്ന അന്തരീക്ഷ പാലം മുഖേനയാണ്.

എല്‍ നീനോ സമയങ്ങളില്‍ വാക്കര്‍ ചംക്രമണത്തിനുണ്ടാകുന്ന വ്യതിയാനത്തിന്റെ ഫലമായി ആന്‍ഡമാന്‍ കടലിനു മുകളിലായി മേഘരഹിതമായ കാലാവസ്ഥയുണ്ടാവുകയും തുടര്‍ന്ന് അന്തരീക്ഷത്തില്‍നിന്ന് സമുദ്രോപരിതലത്തിലേക്കു ലഭിക്കുന്ന സൂര്യവികിരണങ്ങളില്‍ ക്രമാതീതമായ വര്‍ധനവുണ്ടാവുകയും സമുദ്ര താപനിലയില്‍ വന്‍ വര്‍ധനവുണ്ടാവുകയുമാണ് ചെയ്യുക. 31 ഡിഗ്രി സെല്‍ഷസോ അതിനു മുകളിലോ സമുദ്ര താപനില വന്നാല്‍ ഇതു ശക്തിയേറിയ ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടാക്കുകയും അവയുടെ ദൈര്‍ഘ്യമേറിയ സാന്നിധ്യം ശക്തമായ ബ്ലീച്ചിംഗിനു കാരണമാകുകയും ചെയ്യും.

കഴിഞ്ഞവര്‍ഷം പസഫിക് സമുദ്രത്തില്‍ ആരംഭിച്ച എല്‍ നീനോ പ്രതിഭാസം ഏറെക്കുറെ അവസാനിച്ചെങ്കിലും അവയുടെ പ്രതിഫലനങ്ങള്‍ ലോകത്തിലെ പല പവിഴ ശൃംഖലകള്‍ക്കും ഭീഷണിയായി തുടരുകയാണ്.

Related posts