അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സ്ക്വാഡ്

TVM-PARISHODANAപാറശാല : സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിര്‍ത്തിയില്‍ വാഹന പരിശോധന കര്‍ശനമാക്കി. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളക്കു സമീപത്തെ ഇഞ്ചിവിളയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നത്. കമ്മീഷന്‍ ജീവനക്കാര്‍ക്കൊപ്പം പോലീസും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയ കള്ളപ്പണത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തിയിലെ ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തി പരിശോധിക്കുന്നത്. ആഢംബര കാറുകള്‍ മുതല്‍ ഓട്ടോറിക്ഷ വരെ പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ഫ്‌ളക്‌സുകള്‍ കഴിഞ്ഞ ദിവസം ധനുവച്ചപുരത്തു സ്ക്വാഡ് പിടികൂടിയിരുന്നു.

എന്നാല്‍ ദേശീയപാതയിലെ ചെറിയ വാഹനങ്ങള്‍ പരിശോധിക്കുന്നുണെ്ടങ്കിലും ഇതുവഴി കടന്നു പോകുന്ന നൂറുകണക്കിനു ബസുകള്‍ പരിശോധിക്കപ്പെടുന്നില്ല. കേരള, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കൊപ്പം തന്നെ അന്‍പതോളം സ്വകാര്യ ആഢംബര ബസുകളും യാതൊരു പരിശോധനയും കൂടാതെ കടന്നുപോകുന്നു. മാത്രമല്ല സ്ത്രീകള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളും പരിശോധിക്കപ്പെടുന്നില്ല.

എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ ആവശ്യമായ ജീവനക്കാര്‍ സ്ക്വാഡില്‍ ഇല്ലാത്തതും പരിശോധന അവതാളത്തിലാകുന്നു. മാത്രമല്ല, ചെന്നൈയില്‍ നിന്നുള്‍പ്പെടെ അനവധി ട്രെയിനുകളാണ് യാതൊരു പരിശോധനയും കൂടാതെ തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. ഇതും കടത്തുകാര്‍ക്കു അനുകൂലമാവുകയാണെന്ന് ആക്ഷേപമുണ്ട്.

Related posts