കൃഷ്ണപിള്ള സ്മാരക ആക്രമണം: സിപിഎം പ്രതിരോധത്തില്‍; പോലീസ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചും ശരിവച്ചു

alp-krishnapillasmarakomആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടുള്ള സ്മാരകം കത്തിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മുന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതരത്തില്‍. പുതിയ കുറ്റപത്രത്തിലും സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണ സംഘം ഉറപ്പിച്ചതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ വേളയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രത്തെ പ്രതിരോധിക്കാന്‍ സിപിഎം ഏറെ വിയര്‍ക്കേണ്ടിവരും.വരുംദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജില്ലയില്‍ കൃഷ്ണപിള്ള സ്മാരക മുഖ്യപ്രചരണ വിഷയമായേക്കും. കൃഷ്ണപിള്ള സ്മാരക ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കിയാണ് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ പി. സാബു, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ലതീഷ് ബി. ചന്ദ്രന്‍, ദീപുമോന്‍, രാജേഷ്, പ്രമോദ്, എന്നിവരാണ് കേസിലെ പ്രതികള്‍. 2013 ഒക്ടോബര്‍ 31നാണ് കൃഷ്ണപിള്ള സ്മാരകം തീവച്ച് നശിപ്പിച്ചത്.   സംഭവത്തിന് പിന്നില്‍ സിപിഎം വിഭാഗീയതയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.കേസ് അന്വേഷിച്ച ആദ്യ സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെന്ന് കണ്ടെത്തിയവരെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

എന്നാല്‍ ഇവരല്ല യഥാര്‍ത്ഥ പ്രതികളെന്ന് വി.എസ് പരസ്യമായി പറഞ്ഞിരുന്നു. തുടര്‍ന്ന് കേസിലെ പ്രതികളായ രണ്ടുപേര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ  നിയോഗിച്ചത്.   ഈ സംഘവും മുന്‍ അന്വേഷണ സംഘത്തിന്റെ നിലപാടുകള്‍ സാധുകരിക്കുകയായിരുന്നു. ഇന്ന് അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരന്റെ പ്രചരണ പരിപാടിക്ക് ആലപ്പുഴയിലെത്തുന്ന വി.എസ്‌വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്നത് ഉറ്റുനോക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

Related posts