തണല്‍ മരം വേനല്‍കാലത്ത് വെട്ടിയതായി ആക്ഷേപം

alp-vakamaramഎടത്വ: മഴക്കാലത്ത് വെട്ടാന്‍ തുനിഞ്ഞിട്ടും പ്രകൃതി സ്‌നേഹികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അധികൃതര്‍ ഒഴിവാക്കിയ മരം വേനല്‍കാലത്ത് വെട്ടി. എടത്വ ജംഗ്ഷനില്‍ കൊടുംചൂടില്‍ കുടയായി നിന്ന വന്‍ വാകമരമാണ് കഴിഞ്ഞദിവസം വെട്ടിമാറ്റിയത്.  മരം അപകട ഭീഷണി ആണെന്ന് കാട്ടി ചിലര്‍  കഴിഞ്ഞ ജൂലൈയില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്ന് മരം വെട്ടാന്‍ അധികൃതര്‍ എത്തിയെങ്കിലും പ്രകൃതി സ്‌നേഹികളുടേയും പ്രാദേശികമായ എതിര്‍പ്പും ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉപേക്ഷിച്ച മരം വെട്ടല്‍ പരിപാടിയാണ് കഴിഞ്ഞദിവസം വെളുപ്പിനെ നടപ്പാക്കിയത്.

യാത്രക്കാര്‍ക്കോ വാഹനങ്ങള്‍ക്കോ തടസം സൃഷ്ടിക്കാതെ യാതൊരു അപകടവും കൂടാതെ നിന്ന മരം പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വെട്ടി മാറ്റിയതെന്നാണ് പറയപെടുന്നത്.   തിരക്കേറിയ എടത്വാ ടൗണില്‍ കടുത്തചൂടില്‍ യാത്രക്കാരുടെ ഏകാശ്രയമായിരുന്നു വെട്ടിമാറ്റിയ ഈ വാകമരം. മരം മുറിച്ചുമാറ്റിയതോടെ കൊടും വെയിലത്ത് ബസുകാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.

പഞ്ചായത്തിന്റെയോ സംഘട നകളുടേയോ വെയിറ്റിംങ്ങ് ഷെഡ്ഡു പോലും ഈ ഭാഗത്തില്ല. മരംമുറിച്ചുമാറ്റിയ നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ടൗണിന് മൊത്തമായി തണലേകി നിന്ന ഈ മരം വെട്ടിമാറ്റിയതോടെ എടത്വ പള്ളിയിലെത്തുന്ന തീര്‍ത്ഥാടകരും കടുത്തചൂടില്‍ വലയും.

Related posts