ജ്വല്ലറിയില്‍ നിന്ന് 55 പവന്‍ കവര്‍ന്ന സംഭവം : പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു

TCR-ARRESTGOLDപാലക്കാട്: നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍നിന്ന് പട്ടാപ്പകല്‍ 55 പവന്‍ കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയിലായി. മോഷ്ടാ ക്കളായ അഞ്ചംഗ ഉത്തേരേന്ത്യന്‍ സംഘത്തെ മഹാരാഷ്ട്രയിലെ ഗാവ്‌റയില്‍വച്ചാണ് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. ഗാവ്‌റായി, ഡജ്ജയ്‌നഗര്‍ സ്വദേശികളായ സുലോചന(70), വൈശാലി ഷിന്‍ഡേ(30), രാഹുല്‍ ഷേരു ബോസ്ലെ(21), ഉമേഷ് ദീപക്, ക്രാന്തി അശേക് ഖാലെ എന്നിവരാണ് അറസ്റ്റിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം ഗാവ്‌റയില്‍ തെളിവെടുപ്പിനു കൊണ്ടു പോയിരുന്നു. ജ്വല്ലറിയില്‍നിന്നു കവര്‍ന്ന 55 പവനും കണ്ടെടുക്കാന്‍ കഴിഞ്ഞതായും ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ ബഹ്‌റ അറിയിച്ചു.    കഴിഞ്ഞമാസം 20നു രാവിലെ പത്തരയോടെ ജി.ബി റോഡിലെ തുളസി ജ്വല്ലറിയിലായിരുന്നു സംഭവം. ലോക്കറ്റ് വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ മോഷണസംഘം അതിവിദഗ്ധമായാണ് കവര്‍ച്ച നടത്തിയത്. ഉടമ തുളസിദാസടക്കം നാലു ജീവനക്കാര്‍ ജ്വല്ലറിയില്‍ സംഘത്തിലെ മറ്റംഗങ്ങള്‍ക്കു സ്വര്‍ണാഭരണങ്ങള്‍ കാണിച്ചു കൊടുക്കുമ്പോള്‍ 15 വയസുള്ള പെണ്‍കുട്ടി കൗണ്ടറിനകത്തു കയറി സ്വര്‍ണമടങ്ങുന്ന പെട്ടി കൈക്കലാക്കുകയായിരുന്നു.

സംഭവത്തിനുശേഷം നിമിഷങ്ങള്‍ക്കകം സംഘം ജില്ല വിട്ടിരുന്നു. നഗരത്തിലെ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ കയറി വസ്ത്രം വാങ്ങിയ സംഘം ഷോപ്പിലെ സെയില്‍സ്മാന്റെ ഫോണില്‍നിന്നു മറ്റൊരാളെ വിളിച്ചതാണ് കേസന്വേഷണത്തില്‍ നിര്‍ണായക തെളിവായത്. തുടര്‍ന്ന് ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജില്ലയിലെത്തി മടങ്ങിയെന്നു വിവരം ലഭിച്ചു.

വാഹന രജിസ്‌ട്രേഷന്റെ വിലാസവും തുണിക്കടയില്‍നിന്ന് സംഘം ഫോണ്‍ചെയ്ത ആളുടെ വിലാസവും ഒന്നുതന്നെയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഗാവ്‌റയിലെ വിവിധ ജ്വല്ലറികളില്‍നിന്നായാണ് കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതികളെല്ലാവരും ഈ ഗ്രാമത്തിലെ പതിവ് മോഷണ സംഘത്തില്‍പ്പെട്ടവരാണ്. ദൂരദേശയാത്ര പോയാണ് സംഘം മോഷണം നടത്തുന്നത്. വാഹനമോടിച്ച ഡ്രൈവര്‍ രാഹുള്‍ ബോസ്ലയുടെ ഭാര്യ ഹീനയാണ് ആഭരണമടങ്ങിയ ബോക്‌സ് മോഷ്ടിച്ചത്.

ഇവരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഒളിവില്‍ കഴിയുന്ന ഹീനയ്ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ പോലീസ് അടക്കമുള്ള സംഘം വിദഗ്ധമായി നടത്തിയ അന്വേഷണത്തിലാണ് നാലുദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി എം.കെ.സുല്‍ഫിക്കര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.എല്‍. സുനില്‍കുമാര്‍, വി.എസ്. മുഹമ്മദ് കാസിം, കെ.ആര്‍. ബിജു, ടി.സി. മുരുകന്‍, ഷേണു, െ്രെകം സ്ക്വാഡ് അംഗങ്ങളായ ബി.നസീറലി, ആര്‍.കിഷോര്‍, കെ.അഹമ്മദ് കബീര്‍, നന്ദകുമാര്‍, സുനില്‍കുമാര്‍, വിനോദ്, മാധവി, ഹാഷിബ, സന്ധ്യ, ബാബു എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

Related posts