കടുവകളുടെ എണ്ണം കൂടി; അപ്പോള്‍ പുലി! ആദ്യമായി ലോകത്തു കടുവകളുടെ എണ്ണം കൂടിയപ്പോള്‍ പൂച്ചവര്‍ഗത്തിലെ പുള്ളിപ്പുലികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു

LEOPARDഒരു നൂറ്റാണ്ടിനിടെ ആദ്യമായി ലോകത്തു കടുവകളുടെ എണ്ണം കൂടിയപ്പോള്‍ പൂച്ചവര്‍ഗത്തിലെ പുള്ളിപ്പുലികളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. പുലികളുടെ ആവാസവ്യവസ്ഥയില്‍ 75 ശതമാനം ഭൂപ്രദേശവും അവയ്ക്കു നഷ്ടപ്പെട്ടുകഴിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലായി നേരത്തേ 3.5 കോടി ചതുരശ്ര കിലോമീറ്റര്‍ പ്രദേശമായിരുന്നു പുലികളുടെ ആവാസവ്യവസ്ഥയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴിത് 85 ലക്ഷം ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി.

പൂച്ചവര്‍ഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് പള്ളിപ്പുലികളാണ്. പുള്ളിപ്പുലികളിലെ മൂന്ന് ഉപഇനങ്ങക്ക് ഏതാണ്ട് പൂര്‍ണമായും വംശനാശം സംഭവിച്ചുകഴിഞ്ഞു. അമര്‍, ഇന്ത്യന്‍, അനറ്റോലിയന്‍, ജാവന്‍, പേര്‍ഷ്യന്‍, സ്‌നോ, ക്ലൗഡഡ്, അറേബ്യന്‍, ശ്രീലങ്കന്‍ എന്നിങ്ങനെ ലോകത്താകെ ഒമ്പതിനം പുള്ളിപ്പുലികളാണുള്ളത്. ഇവയില്‍ ആഫ്രിക്കയിലുള്ള പുലികളാണ് ഏറ്റവും അധികം ഭീഷണി നേരിടുന്നത്. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവ പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടു. പീര്‍ജെ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരച്ച വിവരങ്ങളാണിവ. പുലികളുടെ 1,300 വിഹാരകേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തില്‍നിന്നാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

മനുഷ്യാധിപത്യമുള്ള ഭൂപ്രദേശങ്ങളില്‍ വസിക്കാന്‍ പുള്ളിപ്പുലികള്‍ക്കു കഴിയും. എന്നാല്‍, ഇവയുടെ ആവാസവ്യവസ്ഥയിലേക്കു മനുഷ്യന്റെ കടന്നുകയറ്റമുണ്ടാവരുതെന്നു മാത്രം. മനുഷ്യര്‍ കടന്നുകയറിയതാണ് ഇവയ്ക്ക് വംശനാശഭീഷണി നേരിടാന്‍ കാരണം. ഇവയുടെ ആവാസകേന്ദ്രങ്ങള്‍ ഇപ്പോള്‍ കൃഷിയിടങ്ങളും വളര്‍ത്തുമൃഗസംരക്ഷണകേന്ദ്രങ്ങളുമാണ്. ജനപ്പെരുപ്പവും വര്‍ധിച്ചു. ഈ സാഹചര്യങ്ങള്‍ ഉടലെടുത്തതോടെ പുലികള്‍ ഇറച്ചിക്കും തോലിനും നഖത്തിനുമൊക്കെയായി വന്‍തോതില്‍ വേട്ടയാടപ്പെടുന്നതും വ്യാപകമായി. ഇതാണ് പുലികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകാന്‍ കാരണം.

Related posts