വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കുതിരാനില്‍ തുരങ്കപാതകള്‍ക്കായി ബൂമറിന്റെ പാറതുരയ്ക്കല്‍ തുടങ്ങി. ഒരേസമയം രണ്ടു ദ്വാരങ്ങള്‍ എന്ന തോതില്‍ രണ്ടുമണിക്കൂറില്‍ നാലുമീറ്റര്‍ ആഴത്തിലുള്ള 90 ദ്വാരങ്ങളുണ്ടാക്കിയാണ് ബൂമറിന്റെ കുതിപ്പ്. ഗുഹാമുഖം രൂപപ്പെടുന്നതുവരെ രണ്ടു മീറ്ററിലാണ് ദ്വാരമുണ്ടാക്കുകയെന്ന് ബുമറിന്റെ സീനിയര്‍ ഫോര്‍മാന്‍ എം.സുദേവന്‍ പറഞ്ഞു.
ഗുഹാമുഖം രൂപപ്പെട്ട് ബൂമര്‍ തുരങ്കത്തിലേക്ക് കടക്കുന്നതിനുള്ള സ്ഥലമായാല്‍ പിന്നെ നാലുമീറ്റര്‍ ആഴത്തിലുള്ള ദ്വാരങ്ങളുണ്ടാക്കും. ടണല്‍പാതയ്ക്ക് പത്തുമീറ്ററാണ് ഉയരം. പതിനാലു മീറ്റര്‍ വീതിയുമുണ്ടാകും. കുതിരാന്‍ കുന്നിന്റെ 50 മീറ്റര്‍ അടിയിലൂടെയാണ് പാത നിര്‍മിക്കുന്നത്. രണ്ടു തുരങ്കപാതകള്‍ തമ്മില്‍ ഇരുപതുമീറ്റര്‍ വ്യത്യാസമുണ്ട്.
തുരങ്കപാതകള്‍ ആരംഭിക്കുന്ന ഇരുമ്പുപാലം ഭാഗത്താണ് ഇന്നലെ പാറതുരക്കല്‍ ആരംഭിച്ചിട്ടുള്ളത്. ഇവിടെ ഇടതുഭാഗത്തെ ടണലാണ് ആദ്യം നിര്‍മിക്കുന്നത്. വലതുഭാഗത്ത് മണ്ണിന്റെ തോത് കൂടുതലായതിനാല്‍ ഇനിയും മണ്ണുമാറ്റല്‍ വേണ്ടിവരും. അടുക്കിയ പാറപോലെയാണ് ഗുഹാമുഖങ്ങളില്‍ പാറ കാണുന്നത്.
ഇതിനാല്‍ ബലക്ഷയ സാധ്യതയുമുണ്ട്. ഇതിനു പരിഹാരമായി സ്റ്റീല്‍ റിബ്‌സുകള്‍ സ്ഥാപിച്ച് ടണലുകള്‍ ബലപ്പെടുത്തണം. ഒന്നു രണ്ടു ദിവസം പാറപൊട്ടിക്കല്‍ നടത്തിയതിനുശേഷം പാറയുടെ ഘടന മനസിലാക്കി മാത്രമേ തുടര്‍പ്രവര്‍ത്തനം ഏതുരീതിയില്‍ വേണമെന്ന് വിലയിരുത്താനാകൂവെന്ന് അധികൃതര്‍ പറഞ്ഞു.
പാറകളില്‍ ദ്വാരങ്ങളുണ്ടാക്കി അതില്‍ പാറ പിളരാന്‍ സഹായകമാകുന്ന കെമിക്കലുകള്‍ കുത്തിനിറയ്ക്കും. പിന്നീട് വൈദ്യുതിയുടെ സഹായത്തോടെയാണ് വലിയ സ്‌ഫോടനങ്ങളില്ലാതെ പാറ പൊട്ടിക്കുക. എട്ടോ പത്തോ മീറ്റര്‍ ദൂരേയ്ക്ക് മാത്രമേ പാറകള്‍ തെറിക്കുകയുള്ളൂ. പാറതുരക്കുമ്പോഴുണ്ടാകുന്ന പൊടിശല്യം ഒഴിവാക്കാന്‍ റാഡുകള്‍ തുരന്നുപോകുന്നതിനൊപ്പം പൈപ്പുവഴി വെള്ളവും ഒഴുക്കുന്നുണ്ട്.
രാത്രിയും പകലും വ്യത്യാസമില്ലാതെ പാറതുരക്കല്‍ നടക്കും. ഇതിനായി ആന്ധ്രാപ്രദേശില്‍നിന്നും ബൂമര്‍ എന്ന ഡ്രില്ലിംഗ് ജംബോ പ്രവര്‍ത്തിപ്പിക്കാന്‍ വിദഗ്ധരായ സംഘം കുതിരാനിലെത്തിയിട്ടുണ്ട്. എഴുപതോളം പേരടങ്ങുന്ന സംഘമാണ് പാറതുരക്കലുമായി ബന്ധപ്പെട്ട പണികളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. പൊട്ടിക്കുന്ന പാറകള്‍ ഉടനേ മാറ്റുന്നതിനായി ഹിറ്റാച്ചിയും ടിപ്പറുകളുമുണ്ട്.ആദ്യടണലിന്റെ മുഖഭാഗം രൂപപ്പെട്ടാല്‍ വലതു ടണലിന്റെ തുരക്കലും ഇതേ ബൂമര്‍കൊണ്ടുതന്നെ നടത്തും. വഴുക്കുംപാറയ്ക്കടുത്ത നരികിടന്ന പാറയില്‍നിന്നും ആരംഭിക്കുന്ന ടണലുകളുടെ മറുഭാഗത്തെ പണികള്‍ക്കായി മറ്റൊരു ബൂമര്‍ പിന്നീട് കൊണ്ടുവരും. രണ്ടാമത്തെ ബൂമറിന്റെ പണികള്‍ക്ക് ഇനിയും മാസങ്ങളെടുക്കും. ഇവിടെ ഇനിയും കൂടുതല്‍ സ്ഥലത്ത് മണ്ണും കല്ലും മാറ്റാനുണ്ട്.
ഇന്നലെ രാവിലെ 11ന് ഗുഹാമുഖത്ത് പ്രത്യേക പൂജകള്‍ക്കുശേഷമാണ് ബൂമര്‍ പ്രവര്‍ത്തിപ്പിച്ചത്. ആറുവരിപ്പാത നിര്‍മാണകമ്പനിയായ ആന്ധ്രാപ്രദേശിലെ കെ.എം.സി കമ്പനി പ്രോജക്ട് മാനേജര്‍ സതീശ് ചന്ദ്രറെഡി, ടണലുകള്‍ നിര്‍മിക്കുന്ന പ്രഗതി എന്‍ജിനീയറിംഗ് കമ്പനി എം.ഡി.കൃഷ്ണരാജു, പ്രോജക്ട് മാനേജ് ബി.എസ്.രാജു, സീനിയര്‍ ഫോര്‍മാന്‍ എം.സുദേവന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിരവധിയാളുകളും ടണലിനായുള്ള പാറതുരക്കല്‍ കാണാനെത്തുന്നുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടു ടണല്‍ നിര്‍മാണവും പൂര്‍ത്തിയാക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
തുരങ്കപാതനിര്‍മാണത്തിലെ ബുദ്ധികേന്ദ്രം മലയാളികള്‍..!
വടക്കഞ്ചേരി: ബുദ്ധിപരമായ ഏതുപ്രവൃത്തികള്‍ക്കു പിന്നിലും മലയാളിയുണ്ടാകുമെന്ന് പറയുന്നത് കുതിരാനിലെ തുരങ്കപാത നിര്‍മാണത്തിലും ശരിയാകുകയാണ്. ഒരു കിലോമീറ്ററോളം നീളംവരുന്ന കുതിരാനിലെ ട്വിന്‍ ട്യൂബ് ടണല്‍നിര്‍മാണത്തിനും ചുക്കാന്‍ പിടിക്കുന്നത് രണ്ടു മലയാളികളാണ്. ടണലുകള്‍ നിര്‍മിക്കുന്ന മുംബൈ ആസ്ഥാനമായുള്ള പ്രഗതി എന്‍ജിനീയറിംഗ് ആന്‍ഡ് റെയില്‍വേ പ്രോജക്ട് ലിമിറ്റഡ് കമ്പനി പ്രോജക്ട് മാനേജര്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി ബി.എസ്.രാജുവും ടണല്‍ നിര്‍മാണത്തിന്റെ സീനിയര്‍ ഫോര്‍മാനായിട്ടുള്ള എം.സുദേവന്‍ തിരുവനന്തപുരം സ്വദേശിയുമാണ്.
ഇവരുടെ മേല്‍നോട്ടത്തിലാണ് കേരളത്തിലെ തന്നെ ആദ്യത്തെ ഇരട്ടകുഴല്‍ പാതയുടെ പണി നടക്കുന്നത്. ഹിമാചല്‍പ്രദേശിലെ കോള്‍ഡാന്‍ പാതയില്‍ പ്രഗതി കമ്പനി നിര്‍മിച്ചുള്ള തുരങ്കപാതകളുടെ മാതൃകയിലാണ് ഇവിടെയും നിര്‍മാണം. നൂറുകോടി രൂപ ചെലവിലാണ് ടണലുകളുടെ നിര്‍മാണം. മുംബൈ-പൂന എക്‌സ്പ്രസ് ഹൈവേയിലും ഒരു കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കപാത നിര്‍മിച്ചിട്ടുണ്ട്. ടണല്‍നിര്‍മാണവുമായി ബന്ധപ്പെട്ട് 30 വര്‍ഷത്തെ പരിചയ സമ്പത്തുള്ളയാളാണ് സീനിയര്‍ ഫോര്‍മാനായ സുദേവന്‍.
അന്യസംസ്ഥാനങ്ങളിലായിരുന്നു പാതനിര്‍മാണമെല്ലാം. ഈയടുത്ത കാലത്താണ് പ്രഗതിയുടെ ഫോര്‍മാനായി സുദേവനെത്തുന്നത്. ഏതു പാറക്കൂട്ടം കണ്ടാലും അതിന്റെ കാഠിന്യവും ബലവും സുദേവന്‍ പറയും. സ്ഥലത്തെ മണ്ണിന്റെ സ്വാഭവം അനുസരിച്ച് പാറയുണ്ടോയെന്ന് മുന്‍വിധി നടത്താനും സുദേവനു കഴിയും. കുതിരാനിലെ തുരങ്കപ്പാത നിര്‍മാണവും ഏറ്റവും വേഗത്തില്‍ മനോഹരമായും നിര്‍മിക്കണമെന്നാണ് ഈ മലയാളിയുടെ ബുദ്ധികേന്ദ്രങ്ങളുടെ മോഹം.