കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചുവരുന്ന നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരേ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ റൂറല്‍ എസ്പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും.രാവിലെ പത്തിന് നടക്കുന്ന മാര്‍ച്ച് കേരള പുലയര്‍ മഹാസഭ ഉപാധ്യക്ഷന്‍ ഡോ.പി.പി.ബാവ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി.സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന്‍, അസിസ്റ്റന്റ് സെക്രട്ടറി രാജു തിരുമുല്ലവാരം, കൊട്ടാരക്കര യൂണിയന്‍ സെക്രട്ടറി എന്‍.ബ്രഹ്മദാസ് തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും.
രണ്ട് ജീവനുകള്‍ പൊലിഞ്ഞിട്ടും ഡോക്ടറെ മര്‍ദിച്ചുവെന്ന ആരോപണമുയര്‍ത്തി സംഭവത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് ഡോക്ടര്‍മാര്‍ നടത്തിവരുന്നത് .കഴിഞ്ഞ 14ന് രാത്രി 8.30ഓടെയാണ് കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ്‌വിമലാലയത്തില്‍ ബൈജുവിന്റെ ഭാര്യ സഹിത (31) ആശുപത്രിയിലെ പ്രസവമുറിയില്‍ മരിക്കുന്നത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന സഹിതയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പ്രസവമുറിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് സുഖപ്രസവത്തിനുള്ള മരുന്ന് നല്‍കിയശേഷം വനിതാഡോക്ടര്‍ പുറത്തുപോയതായി പറയുന്നു. ഈ സമയം ശാരീരിക അസ്വസ്ഥതയുണ്ടായി യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിക്കുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. മരണം സംഭവിച്ച് അരമണിക്കൂര്‍ കഴിഞ്ഞാണ് ഡോക്ടര്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവമറിഞ്ഞ് ബന്ധുക്കളും പൊതുപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ആശുപത്രിയിലെത്തിയിരുന്നു. പ്രകോപിതരായ ഇവരില്‍ ചിലര്‍ ഡോക്ടറെ മര്‍ദിച്ചുവെന്നാണ് ഡോക്ടര്‍മാരുടെ സംഘടനആരോപിക്കുന്നത്. എന്നാല്‍ ഇത് യുവതിയുടെ ബന്ധുക്കള്‍ നിഷേധിക്കുന്നു. ഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഇവരുടെ വാദം. ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ ഡിഎംഒ ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
എന്നാല്‍ പിന്നീട് യുവതിയുടെ ബന്ധുക്കള്‍ തന്നെ മര്‍ദിച്ചതായി കാട്ടി ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മര്‍ദിച്ചവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരവും തുടങ്ങി. കഴിഞ്ഞ ഒരാഴ്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിസഹകരണസമരം നടത്തി. ഒപിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചുപൂട്ടി. കഴിഞ്ഞ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ ജില്ലയിലാകെ പണിമുടക്ക് സമരം നടത്തി. സാധാരണക്കാരായ രോഗികളും കുടുംബവുമാണ് ഇതുമൂലം ദുരിതമനുഭവിച്ചത്. വേനല്‍ മഴയെതുടര്‍ന്ന് പകര്‍ച്ച വ്യാധികള്‍ പടരുമ്പോഴാണ് ഡോക്ടര്‍മാരുടെ സമരം നടന്നത്.
സമരത്തെ അടിച്ചമര്‍ത്താനോ പകരം സംവിധാനം ഏര്‍പ്പെടുത്താനോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. യുവതി മരിച്ച കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കേരളാകോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വൈദികരുടെ നേതൃത്വത്തില്‍ കെഎല്‍സിഎ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ചുനടത്തി. ഡോക്ടര്‍മാരെ നിലയ്ക്ക് നിര്‍ത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുംആവശ്യപ്പെട്ടു. സാമൂഹ്യസംഘടനകളുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്തേക്ക് സമരം വ്യാപിപ്പിക്കാനും ആലോചനയുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇടപെട്ട് സമരം അവസാനിപ്പിച്ചെങ്കിലും മരിച്ച യുവതിയുടെ ബന്ധുക്കളെ വേട്ടയാടാനുള്ള ശ്രമം തുരുകയാണ്.