എന്റെ മകനെ രാജ്യം എപ്പോഴും ഓര്‍ക്കും: മേജര്‍ മനോജിന്റെ പിതാവ്

tvm-majorപേരൂര്‍ക്കട: നാഗ്പൂരിലെ ഫുല്‍ഗാവില്‍ ആയുധപ്പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ട മേജര്‍ കെ. മനോജ്കുമാറി (43) ന്റെ മരണത്തില്‍ മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കിലും സ്വയം ആശ്വാസം കണ്ടെത്തുകയാണ് അദ്ദേഹത്തിന്റെ പിതാവ് കൃഷ്ണന്‍. ‘’എന്റെ മകന്‍ രാജ്യത്തിനുവേ|ിയാണല്ലോ മരിച്ചത്… രാജ്യം അവനെ എപ്പോഴും ഓര്‍ക്കും.’’ മനോജിന്റെ പിതാവ് പറയുന്നു. മകന് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുമ്പോഴാണ് മരണം വിളിച്ചത്.

6 മാസത്തിനുമുമ്പാണ് നാട്ടില്‍വന്നുപോയത്. തിരക്കുപിടിച്ച ജോലിക്കിടയിലും എല്ലാദിവസവും രാത്രി 12 മണിയോടെ തന്നെ വിളിക്കും. എല്ലാകാര്യത്തിലും മകനെക്കുറിച്ചുള്ള അഭിമാനത്തിലാണ് ഈ പിതാവ്. മേജര്‍ മനോജ്കുമാറിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ ഭാര്യ ബീനയും മകന്‍ വേദാന്തും നാഗ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. സ്വകാര്യാവശ്യങ്ങള്‍ക്കായി ബീനയും കുഞ്ഞും ദിവസങ്ങള്‍ക്കുമുമ്പാണ് വട്ടിയൂര്‍ക്കാവ് വേട്ടമുക്കിനടുത്ത് കൂട്ടാംവിളയില്‍ എത്തിയത്.

മനോജിന്റെ രക്ഷിതാക്കള്‍ കൂട്ടാംവിളയിലാണ് വര്‍ഷങ്ങളായി താമസിച്ചുവരുന്നത്. മനോജിന്റെ മൃതദേഹം നാഗ്പൂരില്‍നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ബോംബെയിലെത്തിക്കുകയും അവിടെനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു കൊണ്ടുവരികയും ചെയ്യും. നാളെ ഉച്ചയോടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുമെന്ന കരുതുന്നു. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാരം.

Related posts