തൊടുപുഴ: നഗര മധ്യത്തിൽ കഴിഞ്ഞ ദിവസം സദാചാര ഗുണ്ടായിസത്തെതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെ ഇന്ന് അറസ്റ്റു ചെയ്യും. പോലീസ് നിരീക്ഷണത്തിൽ കഴിയുന്ന ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതോടെ അറസ്റ്റു ചെയ്യാനാണ് പോലീസിന്റെ തീരുമാനം. സംഭവത്തിൽ മുൻ വൈരാഗ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സദാചാര പോലീസ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന യുവാവ് കൈയിൽ കത്തി കരുതിയതിൽ ദുരൂഹതയുണ്ടെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് അടക്കം നാലു പേർക്കാണ് മർദനത്തിലും കത്തിക്കുത്തിലുമായി പരിക്കേറ്റത്. സംഘർഷത്തിനിടയിൽ തോളിൽ ആഴത്തിൽ കുത്തേറ്റ മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബി (27) കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇയാൾ അപകട നില തരണം ചെയ്തെങ്കിലും വധശ്രമത്തിനു കേസെടുത്ത ഇയാളെ ഇന്ന് അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ തീരുമാനമായില്ല.
പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അച്ചൻകവല ചിറയത്ത് വിനു (20) ലിബിനൊപ്പമുണ്ടായിരുന്ന മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേൽ അനന്തു (20), പെരുന്പിള്ളിച്ചിറ കരിന്പിലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. ഇതിൽ കാര്യമായി പരിക്കേൽക്കാത്ത അനന്തു , ശ്യാംലാൽ എന്നിവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.
പതിനേഴുകാരിയായ പെണ്‍കുട്ടിക്കൊപ്പം വിനു റോഡിലൂടെ സംസാരിച്ചു വരുന്നത് കണ്ട ലിബിനും ശ്യാംലാലും അനന്തുവും മദ്യപിച്ചെത്തി സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. പെണ്‍കുട്ടിയുടെ കൈയിൽ കടന്നു പിടിച്ചത് ചോദ്യം ചെയ്തപ്പോൾ മൂന്നംഗ സംഘം തനിക്കു നേരേ കത്തി വീശിയപ്പോൾ പിടിച്ചു വാങ്ങി തിരിച്ചു കുത്തുകയായിരുന്നെന്നാണ് വിനു പോലീസിന് ആദ്യം മൊഴി നൽകിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ കല്ലു കൊണ്ടുള്ള ഇടിയേറ്റ് വിനുവിനും തലയ്ക്കു പരിക്കേറ്റിരുന്നു.
എന്നാൽ ലിബിനെ കുത്തിയ കത്തി വിനു തന്നെ കൊണ്ടു വന്നതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആപ്പിൾ മുറിക്കാനാണ് കത്തി കൈയിൽ കരുതിയതെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. എന്നാൽ പോലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. കുത്തേറ്റ ലിബിന് പെണ്‍കുട്ടിയോട് മുൻപരിചയമുണ്ടായിരുന്നെന്നും പറയപ്പെടുന്നു. മിലിട്ടറി പരിശീലനത്തിനു പോകുന്ന തനിക്കൊപ്പം കൂട്ടു വന്നതാണ് വിനുവെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ലിബിനും വിനുവിനുമെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സദാചാര പോലീസ് ചമഞ്ഞവർക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.