യുവാവിനെ പോലീസ് മര്‍ദിച്ചതില്‍ മുഖ്യമന്ത്രിക്കു പരാതി

TCR-MARDANAMകൂര്‍ക്കഞ്ചേരി: വേട്ടുവ സമുദായത്തില്‍ പെട്ട യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചതായി പരാതി. കോനിക്കര കളിച്ചത്ത് നാരായണന്റെ മകന്‍ അനുപാണ്(26) മര്‍ദ്ദനമേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മുഖ്യമന്ത്രി, മന്ത്രി സി.രവീന്ദ്രനാഥ്, ജില്ല കളക്ടര്‍, പോലീസ് കംപ്ലെയ്ന്റ് അഥോറിറ്റി, എസ് സി എസ് ടി വികസന വകുപ്പ് ഓഫീസര്‍, എസ്പി എന്നിവര്‍ക്കാണ് അനൂപിന്റെ അമ്മ മണി പരാതി നല്‍കിയത്. സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷമാണ് വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്.

ആമ്പല്ലൂരില്‍ കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറിനാണ് സംഭവമുണ്ടായത്.വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ അസഭ്യം പറഞ്ഞുവെന്നും സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ സൈക്കിളില്‍ അതുവഴി കടന്നുപോവുകയായിരുന്ന അനൂപിനെ സംശയിച്ച് തടഞ്ഞുവെച്ചുവെന്നും വീട്ടുകാര്‍ പറയുന്നു. ഈ സമയം ദേശീയപാതയില്‍ ഗതാഗതം സ്തംഭിക്കുകയും സ്ഥലത്തെത്തിയ പോലീസ് അനൂപിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.അനൂപ് പരസ്പര വിരുദ്ധമായി സംസാരിക്കുകയും പരാതിക്കാരി സ്റ്റേഷനില്‍ എത്താതിരിക്കുകയും ചെയ്തതോടെ പോലീസ് അനൂപിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു.

വഴിയില്‍ വെച്ചാണ് യുവാവിന്റെ ശരീരത്തിലെ പാടുകള്‍ വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പുറത്തും കാലുകള്‍ക്കടിയിലും അടിയേറ്റ പാടുകളുണ്ട്. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇയാള്‍. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ന്യൂറോ സൈക്യാട്രി വിഭാഗത്തില്‍ ഏറെ നാളായി അനൂപ് ചികിത്സയില്‍ കഴിയുകയാണെന്ന് വീട്ടുകാര്‍ പറയുന്നു. പരാതിയോ കേസോ ഇല്ലാതെ യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.

എന്നാല്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അനൂപിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും പരാതിക്കാരി എത്താത്തിനാല്‍ വീട്ടുകാരെ വിളിച്ചുവരുത്തി കൂടെ അയക്കുകയുമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. നാട്ടുകാര്‍ പിടികൂടിയ സമയത്തായിരിക്കാം അനുപിന് പരിക്കേറ്റതെന്നാണ് പോലീസിന്റെ വാദം. മനോദൗര്‍ബല്യമുണ്ടെന്ന സംശയം തോന്നിയതുകൊണ്ടാണ് വീട്ടുകാരെ വിളിച്ചുവരുത്തി കൂടെ വിട്ടതെന്നും പുതുക്കാട് എസ് ഐ വി.സജീഷ്കുമാര്‍ പറഞ്ഞു.

Related posts