നഗരവാസികളെ കാണാന്‍ ചേരക്കോഴിയെത്തി

TVM-cheerakozhiനെടുമങ്ങാട് : വംശനാശം നേരിടുന്ന ചേരക്കോഴി നഗരവാസികളെ കാണാനെത്തിയത് കൗതുകമായി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് ചതുപ്പു നിലങ്ങളിലും കായല്‍ തീരങ്ങളിലും മാത്രം കണ്ടുവരുന്ന ചേരക്കോഴി തിരക്കേറിയ തിരുവനന്തപുരം നഗരത്തിലെ വഴുതക്കാട്ട് സി ലെയ്‌നിലെ ഒരു വീട്ടുവളപ്പില്‍ പറന്നെത്തിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം പരിരക്ഷയുള്ളതും ഷെഡ്യൂള്‍ നാലില്‍ പെട്ടതുമായ ചേരക്കോഴിയെ കണ്ട വിവരം വീട്ടമ്മ വനപാലകരെ അറിയിച്ചു.

ഫ്‌ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ജെ.ആര്‍. അനിയുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരായ ശ്രീജിത്, മുഹമ്മദ് ഷമീം എന്നിവര്‍ ചേര്‍ന്ന് ചേരക്കോഴിയെ പിടികൂടി വനംവകുപ്പ് കണ്‍ട്രോള്‍ റൂമിലെത്തിച്ചു. ചേരക്കോഴികളെ കൂടുതലായി കോട്ടയം ജില്ലയിലെ വേമ്പനാട് കായല്‍ തീരത്തും കുമരകം കായല്‍ കരകളിലുമാണ് കണ്ടുവരുന്നതെന്ന് വനപാലകര്‍ പറഞ്ഞു.

ചതുപ്പു നിലങ്ങളും മരക്കൂട്ടങ്ങളുമില്ലാതാകുന്നതാണ് അന്യംനിന്നുകൊണ്ടിരിക്കുന്ന ചേരക്കോഴികള്‍ ജനവാസ കേന്ദ്രങ്ങളിലെത്താനിടയാകുന്നതെന്നും വനപാലകര്‍ അറിയിച്ചു. വനം വകുപ്പു രേഖകള്‍ പ്രകാരം അമ്പതില്‍ താഴെ ചേരക്കോഴികളെ വിവിധ കാലയളവില്‍ തിരുവനന്തപുരത്ത് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചേരക്കോഴിയെ സംരക്ഷിക്കുന്നതിനായി തിരുവനന്തപുരം മൃഗശാലാധികൃതര്‍ക്ക് കൈമാറി.

Related posts