അവിഹിതബന്ധത്തില്‍ ജനിച്ച സിദ്ധന്റെ കുട്ടിയെ വേണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ്; അനാഥാലയത്തില്‍ ഏല്‍പിക്കാമെന്നു സിദ്ധന്‍; ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച വ്യാജസിദ്ധന്‍ അറസ്റ്റില്‍

siddanകണ്ണൂര്‍: അഴീക്കോട് ലൈറ്റ് ഹൗസിനു സമീപം കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍  വ്യാജസിദ്ധനെ പോലീസ് അറസ്റ്റ്‌ചെയ്തു. കക്കാട് പുറത്തീല്‍പള്ളിക്കു സമീപത്തെ കുന്നത്ത്കുരുണ്ടകത്ത് ലത്തീഫ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 13ന് വൈകുന്നേരം 6.30 ഓടെയാണ് രണ്ടുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. വളപട്ടണം പോലീസ് കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുഞ്ഞിന്റെ മാതാവിനുവേണ്ടിയുള്ള തെരച്ചിലിനിടയിലാണ് കുറ്റിക്കാട്ടില്‍കുഞ്ഞിനെ ഉപേക്ഷിച്ച സിദ്ധന്‍ പിടിയിലായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 11ന് കക്കാട് സ്വദേശിനിയായ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം കഴിഞ്ഞ് 13ന് രാവിലെ യുവതി ഡിസ്ചാര്‍ജായി. കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പിക്കാനാണെന്നു പറഞ്ഞ് കൊണ്ടുപോയ സിദ്ധന്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. സിദ്ധനാണ് കുഞ്ഞിന്റെ പിതാവെന്നും പോലീസ് സൂചിപ്പിച്ചു.

യുവതിയുടെ ഭര്‍ത്താവിന് ഗള്‍ഫില്‍ ജോലിയായിരുന്നു. നാലുമാസം മുമ്പ് ഇയാള്‍ എത്തിയപ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്നു ചോദിച്ചപ്പോള്‍ സിദ്ധനാണെന്നായിരുന്നു യുവതിയുടെ മറുപടി. ശ്വാസം മുട്ടലിന് യുവതിയെ ചികിത്സിക്കാനായി സിദ്ധന്‍ വീട്ടില്‍ തുടര്‍ച്ചയായി എത്താറുണ്ടായിരുന്നു. യുവതിയുടെ അറയില്‍ കയറിയാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഇതിനിടയില്‍ ലൈംഗികമായി ബന്ധപ്പെടുകയും യുവതി ഗര്‍ഭിണിയാവുകയായിരുന്നുവെന്നും പറയുന്നു. യുവതിക്ക് വേറെ മൂന്നു മക്കള്‍ കൂടിയുണ്ട്. അവിഹിതബന്ധത്തില്‍ ജനിച്ച കുട്ടിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാറാകാത്തതിനെ തുടര്‍ന്നാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ അടിസ്ഥാനാത്തില്‍ സിദ്ധന്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയാറായി. യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ സിദ്ധന്‍ ഹോണ്ട സിറ്റി കാറില്‍ ഒരു സഹായിക്കൊപ്പം എത്തി യുവതിയേയും ഭര്‍ത്താവിനേയും കുഞ്ഞിനേയും കാറില്‍ കയറ്റി കൊണ്ടുപോയി. കണ്ണൂര്‍ സ്‌റ്റേഡിയത്തിനു സമീപം മാതാപിതാക്കളെ ഇറക്കിവിട്ടു. കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കുഞ്ഞിനെ സിദ്ധന് കൈമാറിയതെന്നു യുവതി പറഞ്ഞു.

കുഞ്ഞുമായി അഴീക്കോട് ഉപ്പായിച്ചാലിലെ ബന്ധുവീട്ടിലെത്തി കുഞ്ഞിനെ അവിടെ ഏല്‍പിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അനാഥാലയത്തില്‍ ഏല്‍പിക്കാനുള്ള നീക്കങ്ങളും പാളി. ഇതേതുടര്‍ന്നു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുറ്റിക്കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സഹായി കാറില്‍നിന്നിറങ്ങിപ്പോയി. തുടര്‍ന്ന് സിദ്ധന്‍ തന്നെയാണ് കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതെന്നു പോലീസ് പറഞ്ഞു. വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരി, അസി. എസ്‌ഐ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിദ്ധനെ അറസ്റ്റ്‌ചെയ്തത്.

Related posts