കണ്ടക്ടര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഈ മാസം അവസാനിക്കും ; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

ktm-ksrtcകൊല്ലം: കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്ടര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം അവസാനിക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍. 2010 ഒക്‌ടോബര്‍ 31നാണ് മൂന്ന് ലക്ഷത്തില്‍പ്പരം പേര്‍ മൂന്ന് ഘട്ടങ്ങളായി പിഎസ്‌സി പരീക്ഷയെഴുതിയത്. മെയിന്‍ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലുമായി 50,000 ത്തോളം പേര്‍ ഉള്‍പ്പെടുന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് 2013 മെയിലാണ്. ഈ അവസരത്തില്‍ ഏകദേശം 10,000 കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ പിന്നീട് കെഎസ്ആര്‍ടിസി തന്ത്രപരമായി അട്ടിമറിക്കുകയായിരുന്നുവെന്ന് റാങ്ക് ഹോള്‍ഡര്‍മാര്‍ ആരോപിച്ചു.

റാങ്ക് പട്ടിക തയാറാക്കിയ സമയത്തുള്ള ബസിന്റെ ഷെഡ്യൂളുകള്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കുകയും ഓപ്പറേറ്റിംഗ് ഷെഡ്യൂളുകള്‍ കുറവാണെന്ന കാരണം പറഞ്ഞ് മൂന്ന് മാസം കൊണ്ട് നികത്തേണ്ടിയിരുന്ന, നിയമന ശുപാര്‍ശ നല്‍കിയ 9300 ഒഴിവുകള്‍ മൂന്ന് വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നിയമന ഉത്തരവ് നല്‍കിയ 9300 ഉദ്യോഗാര്‍ഥികളില്‍ നാലായിരത്തോളം പേര്‍ ജോലിക്ക് ഹാജരായിട്ടില്ല. ഈ ഒഴിവുകളില്‍ പിഎസ്‌സി നിയമനശുപാര്‍ശ നല്‍കണമെന്നിരിക്കെ അതും ചെയ്തിട്ടില്ല. പിഎസ്‌സി നിയമനശുപാര്‍ശ നടത്തിയ ഉദ്യോഗാര്‍ഥികളുടെ നിയമനം കഴിഞ്ഞ മാര്‍ച്ച് 18ന് പൂര്‍ത്തീകരിച്ച വിവരം പിഎസ്‌സിയില്‍ രേഖാമൂലം കെഎസ്ആര്‍ടിസി അറിയിച്ചിട്ടുമില്ല.

എന്‍ജെഡി വേക്കന്‍സി അഡൈ്വസ് ചെയ്യരുതെന്ന് കെഎസ്ആര്‍ടിസി പിഎസ്‌സിയോട് നിര്‍ദേശിക്കുകയും ചെയ്തു. 9300 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയശേഷം എന്‍ജെഡി ടേണില്‍ നിയമനഉത്തരവ് നല്‍കാമെന്ന്  പിഎസ്‌സി തീരുമാനിച്ചിട്ടുള്ളതാണ്. കൂടാതെ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരം എന്‍ജെഡി ഒഴിവുകള്‍ രേഖാമൂലം പിഎസ്‌സിയില്‍ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. എന്നാല്‍ ഉത്തരവ് പാലിക്കാതെ കോടതിയെയും ഗവണ്‍മെന്റിനെയും ഉദ്യോഗാര്‍ഥികളെയും കബളിപ്പിക്കുന്ന നയമാണ് കെഎസ്ആര്‍ടിസി സ്വീകരിച്ചിരിക്കുന്നതെന്ന് റാങ്ക്‌ഹോള്‍ഡേഴ്‌സ് ആരോപിച്ചു.

Related posts