ചിറ്റൂർ: കൃഷി ആവശ്യത്തിനു വേണ്ടി ഇടതു ബ്രാഞ്ച് കനാൽ വഴിനിറച്ച കുളത്തിൽ പൂർണതോതിൽ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്. പാന്പും തവളയും,മീനുകളും കാണുമായിരുന്ന കുളങ്ങളിൽ നിന്നും വേറിട്ട കാഴ്ചയാണ് മുട്ടി ചിറകുളത്തിലുള്ളത്.
ഈ കുളത്തിലെ വെള്ളം വയലുകളിലേക്ക് തുറന്നു വിട്ടാൽ ആദ്യം എത്തുന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്, നെൽപ്പാടങ്ങളിൽ കീട പ്രതിരോധ മരുന്നടിച്ച യന്ത്രങ്ങൾ കുളത്തിൽ ശുചീകരിക്കുന്നതിനാൽ ജലജീവികളും ഇല്ലാതായി.സമിപത്ത് വിവാഹം മറ്റു വിശേഷ പരിപാടികൾ നടന്നാൽ ഭക്ഷണ മാലിന്യം തള്ളുന്നത് കൃഷിക്ക് സംഭരിച്ച കുളത്തിലെ ജലത്തിലാണ്.
സംസ്ഥാനത്തുടനീളം പ്ലാസ്റ്റിക്ക് നിരോധനം പടർന്ന് പിടിക്കുന്പോഴും ജലത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ബന്ധപ്പെട്ട ജലസേചനവകുപ്പ് അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതിൽ കർഷക പ്രതിഷേധവും നിലവിലുണ്ട്.റോഡിൽ വാഹനം ഇടിച്ചു ചത്ത മൃഗാവശിഷ്ടങ്ങളും കോഴി മാലിന്യവും വരെ രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കൊണ്ടു വന്നിടാറുണ്ട്.
വയലുകളിൽ ഒഴുകിയെത്തിയ മാലിന്യം കാരണം പണി ചെയ്യുന്ന തൊഴിലാളികളുടെ കാലിൽ കുപ്പിച്ചില്ലുകൾ കുത്തി മുറിവേൽക്കാറുമുണ്ട്.