ഇന്ത്യന്‍ തിരിച്ചുവരവ്

SP-INDIAഹരാരെ: ഏകദിനങ്ങളില്‍ തിളങ്ങിയ ബൗളര്‍മാരെ ഇറക്കി ഇന്ത്യ തിരിച്ചടിച്ചു. സിംബാബ്‌വേയ്‌ക്കെതിരെയുള്ള രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി. ട്വന്റി 20യില്‍ ഇന്ത്യ ആദ്യമായാണ് പത്ത് വിക്കറ്റിന് ജയിക്കുന്നത്. ഇതോടെ പരമ്പര വിജയികള്‍ ആരെന്ന് മൂന്നാം മത്സരത്തില്‍ അറിയാമെന്ന അവസ്ഥയായി. രണ്ടാം മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കാമെന്ന മോഹവുമായി ഇറങ്ങിയ സിംബാബ് വേയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യവും പിന്നെ ബാറ്റ്‌സ്മാന്മാരും ചേര്‍ന്ന് തകര്‍ത്തു തരിപ്പണമാക്കി.

സ്‌കോര്‍: സിംബാബ്‌വേ -ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 99. ഇന്ത്യ 13.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 103.ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബരീന്ദര്‍ സ്രാന്റെ ബൗളിംഗിനു മുന്നില്‍ സിംബാബ്‌വേയുടെ മുന്‍നിര വീണു. 28 റണ്‍സിലെത്തിയപ്പോള്‍ നാലു വിക്കറ്റ് നിലം പതിച്ചു. നാലു വിക്കറ്റ് സ്രാനായിരുന്നു. തകര്‍ന്ന സിംബാബ്‌വേയെ പീറ്റര്‍ മൂറും മാല്‍ക്കം വാലറും ചേര്‍ന്ന ചെറിയ ഒരു കൂട്ടുകെട്ട് അമ്പത് കടത്തി. വാലറിനെ (14) പുറത്താക്കി യുസ്‌വേന്ദ്ര ചാഹല്‍ ഈ സഖ്യം പൊളിച്ചു. സിംബാബ്‌വേ സ്‌കോര്‍ 75-ലെത്തിയപ്പോള്‍ മൂറും (31) ജസ്പ്രീത് ബുംറ വീഴ്ത്തി. ഇതിനുശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ സിംബാബ്‌വേ സ്‌കോര്‍ 100 റണ്‍സിനു ഒരു റണ്‍ അകലെ വച്ചു തീര്‍ന്നു. സ്രാന്‍ നാലും ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി. ധവാല്‍ കുല്‍ക്കര്‍ണി, ചഹാല്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും(47) മന്ദീപ് സിംഗും(52) തുടക്കം പതുക്കെയാക്കി പതിയെ താളം കണെ്ടത്തുകയായിരുന്നു. സിംബാബ്‌വേയുടെ മോശം ഫീല്‍ഡിംഗും ഇന്ത്യക്കു തുണയായി. മന്ദീപ് സിംഗ് നല്‍കിയ ക്യാച്ച് ചിബാബ നഷ്ടമാക്കുന്നതിനൊപ്പം പന്ത് ലൈനു മുകളിലൂടെ കടന്ന് സിക്‌സ് ആകുകയും ചെയ്തു. പതിമൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ഫോര്‍ നേടി മന്ദീപ് സിംഗ് അമ്പത് കടന്നു. ഇന്ത്യയുടെ ജയവും ഉറപ്പിച്ചു. ധവാല്‍ കുല്‍ക്കര്‍ണിയുടെയും ബരിന്ദര്‍ സ്രാന്റെയും അന്താരാഷ്ട്ര ട്വന്റി 20യിലെ അരങ്ങേറ്റമായിരുന്നു.

Related posts