നടുവൊടിക്കുന്ന യാത്രയൊരുക്കി ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ്

ALP-THANNERചേര്‍ത്തല: നടുവൊടിക്കുന്ന കുഴികള്‍, തോട് കണക്കെയുള്ള റോഡിലൂടെ നീന്തിയോടുന്ന വാഹനങ്ങള്‍, ഇതു ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ്. കേവലം എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ വാഹനം ഓടിക്കാനാകുന്നത് പകുതിയോളം ദൂരംമാത്രം. ബാക്കി പാതി മുഴുവന്‍ തകര്‍ന്നു തരിപ്പണമായിക്കിടക്കുന്നു. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു് മുന്നില്‍ നിന്നുമാരംഭിക്കുന്ന റോഡ് തണ്ണീര്‍മുക്കം ബണ്ടിലെത്തുമ്പോള്‍ ബസിലും മറ്റു വാഹനങ്ങളിലും യാത്ര ചെയ്യുന്നവര്‍ ദീര്‍ഘനിശ്വാസം വിടും. അമ്പതോളം കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളും നൂറുകണക്കിനു വാഹനങ്ങളും സഞ്ചരിക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കാന്‍ അധികാരികള്‍ക്കു ഉത്തരവാദിത്തമില്ലാത്ത അവസ്ഥ.

ഗതാഗത തിരക്കേറിയ ചേര്‍ത്തല ഗേള്‍സ് ഹൈസ്കൂളിനു കിഴക്കുവശം മുതല്‍ റോഡിന്റെ ദുരവസ്ഥ ആരംഭിക്കും. തുടര്‍ന്നു കാളികുളം ജംഗ്ഷനു പടിഞ്ഞാറും കിഴക്കും കൊക്കോതമംഗലം ശാസ്താങ്കല്‍ ജംഗ്ഷനു പടിഞ്ഞാറും കുണ്ടുവളവിനു സമീപം, ജലസംഭരണിക്കു സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും റോഡ് തകര്‍ന്നിരിക്കുന്നത്. ആലപ്പുഴ-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലൂടെ പതിനായിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. മൂടിയ കലിങ്കുകളും തോടുകളും പുനസ്ഥാപിച്ച് റോഡ് സംരക്ഷിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ തയാറാക്കിയ പദ്ധതി വര്‍ഷങ്ങളായി കടലാസിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 2009 ലാണ് പദ്ധതി തടാറാക്കിയത്.

ചേര്‍ത്തല മുതല്‍ തണ്ണീര്‍മുക്കം വരെ റോഡിനു കുറുകെയുണ്ടായിരുന്ന 13 കലുങ്കുകളും അവയുടെ അനുബന്ധ തോടുകളുമാണ് അനധികൃതമായി മൂടിയത്. ഇതില്‍ രണ്ടു കലുങ്കുകള്‍ ചേര്‍ത്തല മുനിസിപ്പാലിറ്റിയുടെ പരിധിയിലും ബാക്കിയുള്ളവ തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ പരിധിയിലുമാണ്. ഏതൊക്കെ രീതിയില്‍ പുനര്‍ നിര്‍മിച്ചാലും റോഡ് തകരുന്ന അവസ്ഥയിലാണ് മൂടപ്പെട്ട കലിങ്കുകളും തോടുകളും പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ പദ്ധതി തയ്യാറാക്കിയത്. കലുങ്കുകള്‍ പുനര്‍നിര്‍മിക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി. കലുങ്കുകള്‍ക്ക് ഇരുവശമുള്ള തോടുകള്‍ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ പുനസ്ഥാപിക്കാനായിരുന്നു തീരുമാനം.

എസ്റ്റിമേറ്റ് സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ അഞ്ചു തവണ റോഡ് നന്നാക്കി പലതവണ അറ്റകുറ്റ പണി നടത്തി. പക്ഷെ റോഡ് വീണ്ടും തകരുകയാണ് ഉണ്ടായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ഈ റോഡിലൂടെയാണ്.  മാത്രമല്ല ചേര്‍ത്തല-കോട്ടയം ബസുകളും കടന്നുപോകുന്ന പ്രധാന പാതയായിട്ടും അവഗണന തുടരുകയാണ്.

Related posts