ബുള്ളറ്റ് പ്രൂഫ്, 22 കാമറ, ആയുധവുമായി ചെന്നാല്‍ അലാറം, റൂട്ടു മാറ്റിയാല്‍ ഓട്ടോമാറ്റിക് ലോക്ക്, ബയോടോയ്‌ലറ്റ്… പറക്കും സ്കാനിയയുടെ വിശേഷങ്ങള്‍

skaniya1കണ്ണാടിക്കൂട്ടില്‍ നിറയെ ആഭരണങ്ങളുമായി സ്വര്‍ണക്കട നിങ്ങളുടെ വീട്ടുപടിക്കലെത്തുന്നു. അങ്ങനെ ചിന്തിച്ചിട്ടുണ്ടോ?. സാധ്യത കുറവാണ്. ഇനിയും അധികംപേര്‍ ചിന്തിച്ചുപോലും തുടങ്ങാത്ത കാര്യമാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. രാജ്യത്തെതന്നെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറി ഷോറൂം- ‘ബോബി ആന്‍ഡ് മാറഡോണ ഗോള്‍ഡ് ഡയമണ്ട് പറക്കും ജ്വല്ലറി. കാഴ്ചക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് പറക്കും ജ്വല്ലറി കഴിഞ്ഞ ദിവസം കോഴിക്കോട്ട് പറന്നിറങ്ങി. ആധുനിക സൗകര്യങ്ങളോടെ, കൗതുകമുണര്‍ത്തുന്ന ഡിസൈനില്‍ സജ്ജമാക്കിയ പറക്കുംജ്വല്ലറിയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇതാ…

ആശയം ഒന്നരവര്‍ഷം

skaniya3

ചെമ്മണൂര്‍ ഗ്രൂപ്പിന്റെ മേധാവി ഡോ. ബോബി ചെമ്മണൂരും അദ്ദേഹത്തോടൊപ്പമുള്ള ജീവനക്കാരും ഒന്നരവര്‍ഷത്തോളം മുമ്പാണ് പറക്കും ജ്വല്ലറി എന്ന ആശയത്തിനു തുടക്കമിട്ടത്. ജ്വല്ലറികളില്‍ സൗകര്യങ്ങളൊരുക്കാന്‍ നിക്ഷേപമായി വന്‍തുകയാണ് ഇന്നു വേണ്ടി വരുന്നത്. ഓരോ സ്ഥലത്തും ബ്രാഞ്ചുകള്‍ തുടങ്ങുന്നതു പ്രായോഗിക പ്രയാസങ്ങളും സൃഷ്ടിക്കുന്നു. ഇതിനെല്ലാം വേണ്ടിവരുന്ന തുക ലാഭിക്കാനായാല്‍ അതുകൂടി  ഉപഭോക്കാക്കള്‍ക്കു സ്വര്‍ണവിലയില്‍ കുറച്ചു നല്കാമെന്ന ചിന്ത വികസിക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് അതിവേഗത്തിലായിരുന്നു കാര്യങ്ങള്‍. വൈകാതെ പറക്കും ജ്വല്ലറിക്കു രൂപരേഖയായി. വേറിട്ടൊരു സംരംഭത്തിന്റെ തുടക്കക്കാരാകുന്നതിന്റെ ആവേശം കൂടിയായപ്പോള്‍ ആഭരണങ്ങളുമായി റോഡിലൊഴുകുന്ന കൗതുകവാഹനം പിറവിയെടുത്തു.

സ്കാനിയ ട്രെയിലര്‍

സ്വീഡിഷ് കമ്പനിയായ സ്കാനിയയുടെ ട്രെയിലറാണ് പറക്കും ജ്വല്ലറിയായി രൂപാന്തരപ്പെടുത്തിയത്. ഓട്ടൊമൊബൈല്‍ ഡിസൈനിംഗ് രംഗത്തെ അതികായനായ ദിലീപ് ഛാബ്രിയയുടേതാണ് ഡിസൈന്‍. നിര്‍മാണജോലികള്‍ പൂര്‍ണമായും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് മുംബൈയിലാണ് പണി പൂര്‍ത്തീകരിച്ചത്.

22 ചക്രങ്ങള്‍, 12 ഗിയര്‍

മൊത്തം 22 ചക്രങ്ങളിലാണ് പറക്കുംജ്വല്ലറി കുതിക്കുക. മുന്‍വശത്തു പത്തും പിന്നില്‍ പന്ത്രണ്ടും. 16 മീറ്ററാണ് വാഹനത്തിന്റെ നീളം. ബോഡിക്കു മാത്രം 19 ടണ്‍ ഭാരമുണ്ട്. ഡ്രൈവര്‍മാരുടെ കാബിനുള്‍പ്പെടെ പൂര്‍ണമായൂം എയര്‍ കണ്ടീഷന്‍ ചെയ്തിരിക്കുന്നു. 12 ഓട്ടോമാറ്റിക് ഗിയറുകളാണുള്ളത്. റിവേഴ്‌സ് ഗിയറുകള്‍തന്നെ രണ്ടെണ്ണമുണ്ട്. ഏതെങ്കിലും ഗിയറിനു തകരാറുണ്ടായാല്‍ ഓട്ടോമാറ്റിക്കായി അടുത്തഗിയറിലേക്കു മാറുന്നതുള്‍പ്പെടെയുള്ള അതിനൂതന സംവിധാനങ്ങളാണ് മറ്റൊരു സവിശേഷത. ബ്രേക്കുകളുടെ കാര്യത്തിലും ഇതേ പ്രത്യേകതയുണ്ട്. എബിഎസ് സംവിധാനത്തിലുള്ള ബ്രേക്കിംഗ് സിസ്റ്റത്തില്‍ പാളിച്ചകള്‍ക്കു സാധ്യത അതീവ വിരളം. എയര്‍ബലൂണ്‍ സംവിധാനത്തിലാണ് സസ്‌പെന്‍ഷന്‍. റോഡിന്റെ സാഹചര്യത്തിനനുസരിച്ചു വാഹനം ഉയര്‍ത്തിയോ താഴ്ത്തിയോ അകലം ക്രമീകരിക്കാം. ചുരത്തിലെ മുടിപ്പിന്‍ വളവുകളില്‍ പോലും സുഗമമായ ഡ്രൈവിംഗ് സാധ്യമാകും.

ബയോ ടോയ്‌ലറ്റ്

മൂന്നൂറു ലിറ്റര്‍ വീതം ശേഷിയുള്ള രണ്ടു ഡീസല്‍ ടാങ്കുകളാണുള്ളത്. ഒരെണ്ണത്തിലെ ഇന്ധനം തീര്‍ന്നാല്‍ ഓട്ടോമാറ്റിക്കായി മറ്റേതിലേക്കു മാറും. എസി, ലൈറ്റ്, കാമറ തുടങ്ങിയ സംവിധാനങ്ങള്‍ക്കായി മൂന്നു സെറ്റ് ജനറേറ്റര്‍ വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. പിറകുവശത്ത് സജ്ജമാക്കിയ കൂറ്റന്‍ എല്‍ഇഡി വാളില്‍ കമ്പനിയുടെ പരസ്യങ്ങളും പുതിയ ഓഫറുകളും മറ്റ് സന്ദേശങ്ങളും പ്രദര്‍ശിപ്പിക്കാം. വാഹനത്തിനുള്ളില്‍ അഞ്ച് എല്‍ഇഡി ടിവികള്‍ വേറെയുമുണ്ട്. വാട്ടര്‍ടാങ്ക്, ബയോടോയ്‌ലെറ്റ് തുടങ്ങിയവയും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. വജ്രാഭരണങ്ങള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ക്കുമായി പ്രത്യേക സെക്ഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓഫീസായും കസ്റ്റമര്‍ ലോഞ്ചായും ഉപയോഗിക്കാവുന്ന സെക്ഷനും വാഹനത്തിലുണ്ട്. സാങ്കേതിക സംവിധാനങ്ങളേറെയുണ്ടെങ്കിലും ഇതൊന്നും വാഹനത്തിന്റെ മൈലൈജിനെ ബാധിക്കില്ല. സാധാരണ ഹെവിവാഹനങ്ങള്‍ക്കു ലഭിക്കുന്ന മൈലേജ് പറക്കുംജ്വല്ലറിക്കും ലഭിക്കും.

ബുള്ളറ്റ് പ്രൂഫ്

നൂറു ശതമാനം സുരക്ഷയാണ് പറക്കും ജ്വല്ലറിയുടെ മറ്റൊരു പ്രത്യേകത. പൂര്‍ണമായും ബുള്ളറ്റ് പ്രൂഫാണ് വാഹനം. വാഹനത്തിനകത്തും പുറത്തും കീഴിലുമൊക്കെയായി 22 ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ആധുനിക സെന്‍സര്‍ സംവിധാനവുമുണ്ട്. ആയുധങ്ങളുമായോ മറ്റോ ആരെങ്കിലും അടുത്തെത്തുന്ന പക്ഷം സെന്‍സറുകള്‍ ഇതു തിരിച്ചറിഞ്ഞ് അപായസൂചന നല്കും. അരകിലോമീറ്ററോളം പരിധിയില്‍ കേള്‍ക്കാവുന്ന അലാറമാണ് മുഴങ്ങുക. ജിപിഎസ് നിയന്ത്രിത സംവിധാനത്തിലാണു വാഹനം ഓടുകയെന്നതിനാല്‍ വഴി തിരിച്ചുവിടാനും മറ്റും സാധിക്കില്ല. മുന്‍കൂട്ടി തീരുമാനിച്ച റൂട്ടിലല്ലാതെ വാഹനം ഓടിയാല്‍ ഓട്ടോമാറ്റിക്കായി ഓഫായി ലോക്ക് വീഴും. പൊട്ടിത്തെറിപോലുള്ള അപകടങ്ങളെ ചെറുക്കാനുള്ള ശേഷിയും വാഹനത്തിനുണ്ട്. ഇന്ധനടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഇത്തരത്തില്‍ നിര്‍മിച്ചവയാണ്.

സായുധകാവല്‍

skaniya2

സ്ഥാപനത്തിലെ ജീവനക്കാരുള്‍പ്പെടെയുള്ളവരുടെ ഓരോ നീക്കവും കമ്പനി ആസ്ഥാനത്തു സ്ക്രീനില്‍ തെളിയുന്ന വിധം സെര്‍വറുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ആഭരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സേഫ് ലോക്കറും വാഹനത്തില്‍ തന്നെയാണ്. ഇതിനെല്ലാം പുറമേ  സായുധ രായ രണ്ട് കാവല്‍ക്കാര്‍ മുഴുവന്‍ സമയവും വാഹനത്തിലുണ്ടാകും. മൂന്ന് സെയില്‍സ് ഗേള്‍സുള്‍പ്പെടെ ഏഴു പേരാണ് പറക്കും ജ്വല്ലറിയിലെ ജീവനക്കാര്‍. കാവല്‍ക്കാര്‍ക്കു പുറമേയാണിത്. ജ്വല്ലറിയുടെ ചുമതലയുള്ള ഒരു മാനേജറുമുണ്ടാകും. വിദേശ രാജ്യങ്ങളില്‍ സമാനരീതിയിലുള്ള നിരവധി വാഹനങ്ങള്‍ ഇരുപതു വര്‍ഷത്തോളം ഓടിച്ചു പരിചയമുള്ള രണ്ടുപേരാണ് ഡ്രൈവര്‍മാര്‍.

ഒഴുകിയെത്തും

skaniya4

നിലവില്‍ കോഴിക്കോട്ടുള്ള പറക്കുംജ്വല്ലറി വരുംദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കും. ഓരോ സ്ഥലത്തും നിശ്ചിതദിവസം ക്യാമ്പ് ചെയ്തായിരിക്കും ആഭരണങ്ങളുടെ പ്രദര്‍ശനവും വില്പനയും. വാഹനമെത്തുന്ന സ്ഥലവും തീയതിയും മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളെ അറിയിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത സ്വര്‍ണ, വജ്ര ആഭരണ കളക്ഷനാണ് പറക്കും ജ്വല്ലറിയില്‍ ഒരുക്കിയിരിക്കുന്നത്. വിലക്കുറവിന്റെ പൂരമെന്ന പരസ്യവാചകം യാഥാര്‍ഥ്യമാക്കും വിധം ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണു വില്പന. 3,500 രൂപ മുതല്‍ അമ്പതുലക്ഷം രൂപവരെയുള്ള ആഭരണങ്ങള്‍ പറക്കും ജ്വല്ലറിയിലുണ്ട്.

ഉദ്ഘാടത്തോടനുബന്ധിച്ച് ഒരു പവനില്‍ കുറയാതെയുള്ള ഓരോ പര്‍ച്ചേസിനും ഒരു കുട സൗജന്യമായി നല്കും. കൂടാതെ എല്ലാ പര്‍ച്ചേസിനുമൊപ്പം മാറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ കാര്‍ഡും ലഭിക്കും. ആനുകൂല്യങ്ങളും സമ്മാനങ്ങളും നേടാനുള്ള അവസരമാണ് കാര്‍ഡിലൂടെ ലഭിക്കുക. ഗ്രൂപ്പിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി പറക്കും ജ്വല്ലറി എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലും ആര്യവേപ്പിന്‍ തൈകള്‍ നടും. ഒരു ലക്ഷം തൈകളാണ് ബോബി ഫാന്‍സ് ക്ലബുകള്‍ മുഖേന നടുക. ഗ്രൂപ്പിനു കീഴിലെ സ്ഥാപനങ്ങളിലേക്കുള്ള തൊഴിലവസര അപേക്ഷകളും പറക്കും ജ്വല്ലറിയില്‍ സ്വീകരിക്കും. കോഴിക്കോട് ആര്‍ടി ഓഫീസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ കേരളത്തിലെങ്ങും സഞ്ചരിക്കാനുള്ള പെര്‍മിറ്റുണ്ട്. ഭാവിയില്‍ ഇതു അഖിലേന്ത്യാ പെര്‍മിറ്റാക്കാനാണ് ഉദ്ദേശിക്കുന്നത്.

തയാറാക്കിയത്: ടി.വി. ജോഷി,
ചിത്രങ്ങള്‍: രമേഷ് കോട്ടൂളി

Related posts