ഡോക്ടര്‍മാരില്ല; ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവമുറി അടച്ചിട്ടു

alp-doctorചാവക്കാട്: ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്ത ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവമുറി അടച്ചിട്ടു. രണ്ടു ഗൈനക്കോളജിസ്റ്റുകളില്ലാത്ത ആശുപത്രികളില്‍  പ്രസവമെടുക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇതോടെ പാവപ്പെട്ട ഗര്‍ഭിണികളായ സ്ത്രീകള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്.

താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഡിറ്റോ ടോം കുന്നംകുളത്തേക്ക് സ്ഥലംമാറി പോയതോടെയാണു പ്രസവമുറിപൂട്ടിയിട്ടത്. പകരം പൊന്നാനി സ്വദേശിയായ ഗൈനക്കോളജിസ്റ്റ് ചുമതലയേറ്റു പരിശോധന ആരംഭിച്ചെങ്കിലും പ്രസവമുറി അടച്ചിട്ടിരിക്കുകയാണ്. ഈ ഡോക്ടര്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഒപിയില്‍ പരിശോധിക്കാറുണ്ടെങ്കിലും പ്രസവമെടുക്കുന്നില്ല.

സര്‍ക്കാര്‍ ഉത്തരവിന്റെ മറപിടിച്ചാണ് ഡോക്ടര്‍ പ്രസവമെടുക്കാത്തത്. എന്നാല്‍ ഡോ. ഡിറ്റോ ഒപ്പമുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. ശാന്തി സ്ഥലംമാറി പോയിട്ടും ഒരു മാസം ശരാശരി നാല്‍പതോളം പ്രസവങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രികൂടിയാണ് ചാവക്കാട്ടേത്.

വടക്കാഞ്ചേരിയില്‍ അഞ്ചും കുന്നംകുളത്ത് മൂന്നും ഡോക്ടര്‍മാരുള്ളപ്പോഴാണ് ചാവക്കാട് ഒരു ഡോക്ടറെ നിര്‍ത്തി ഗര്‍ഭിണികളെ ദുരിതത്തിലാക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിലവിലെ ഗൈനക്കോളജിസ്റ്റിനു അത്യാഹിത വിഭാഗത്തില്‍ നിശ്ചിത ദിവസം ജോലി ചെയ്യണമെന്നുണ്ട്. ഈ ദിവസങ്ങളില്‍ നേരംവൈകിയും ഇവര്‍ സേവനമനുഷ്ടിക്കാറുണ്ട്.

ഇവരുടെ അഭാവത്തില്‍ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ കുന്നംകുളത്തേയോ ജില്ലാ അശുപത്രിയിലെ ഡോക്ടറേയോ കാണേണ്ട സാഹചര്യമാണ്. പ്രസവമുറി തത്കാലത്തേക്കാണ് അടച്ചതെന്നും പുതുതായി വന്ന ഡോക്ടര്‍ക്ക് രോഗികള്‍ കുറവാണെന്നും പ്രസവവുമായി ബന്ധപ്പെട്ട് ആരും ആശുപത്രിയില്‍ എത്തുന്നില്ലെന്നും സൂപ്രണ്ട് ഡോ. എ.എ. മിനിമോള്‍ വ്യക്തമാക്കി. ഒരു ഡോക്ടര്‍ കൂടി അടുത്ത 20ന് വരുമെന്നും അറിയിച്ചു.

Related posts