തോമസ് വര്‍ഗീസ്
തിരുവനന്തപുരം: ഒളിമ്പിക്‌സിനായി ബ്രസീലില്‍ പറന്നിറങ്ങുമ്പോള്‍ കേരളത്തിന്റെ സ്വന്തം സജന്റെ ഹൃദയത്തുടിപ്പ് ഉയരും. നീന്തല്‍ക്കുളത്തിലെ സ്വര്‍ണ മത്സ്യമായ മൈക്കല്‍ ഫെല്‍പ്‌സിനെ നീന്തിത്തോല്‍പ്പിക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രസീലില്‍ കാലുകുത്തുന്ന താരമാണ് സജന്‍ പ്രകാശ് എന്ന ഇടുക്കിക്കാരന്‍. ഇഷ്ടതാരമായ മൈക്കല്‍ ഫെല്‍പിസിനോടു മത്സരിക്കാനിറങ്ങുമ്പോള്‍ ഇരുപത്തിരണ്ടുകാരനായ സജന് അതൊരു സ്വപ്നസാഫല്യംകൂടിയാണ്. റിയോ ഒളിമ്പിക്‌സ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ആണ് സജന്‍ ഇറങ്ങുന്നത്. ഒളിമ്പിക് നീന്തലില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടിയ ഏക താരമെന്ന സവിശേഷതയും സജനുണ്ട്.
വീര്‍ധവാല്‍ ഖാഡെ, സുപ്രിയ മണ്ഡല്‍, സന്ദീപ് സേജ്വാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നീന്തല്‍ താരങ്ങള്‍ക്കു സാധിക്കാതിരുന്ന ഒളിമ്പിക് ടീം അംഗത്വമാണ് സജന്‍ സ്വന്തമാക്കിയത്. രണ്ടു മിനിറ്റില്‍ കുറഞ്ഞ സമയത്തില്‍ 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ ഫിനിഷ് ചെയ്തതോടെയാണ് റിയോയിലേക്കുള്ള സ്വപ്നം സഫലമായത്. ഹോങ്കോംഗില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ ഒരു മിനിറ്റ് 59.27 സെക്കന്‍ഡിലായിരുന്നു 200 മീറ്റര്‍ നീന്തിക്കയറിയത്. ഒളിമ്പിക്‌സ് യോഗ്യതാസമയം മറികടക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് മികച്ച പ്രകടനം നടത്തുന്ന പുരുഷ വനിതാ താരങ്ങളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള അവസരമുണ്ട്. ഈ അവസരമാണ് സജന് തുണയായതും. ഓഗസ്റ്റ് ഒന്നിനു റിയോയിലേക്കു യാത്ര തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം സജനും വിമാനം കയറും. പരിശീലനത്തിനിടയില്‍ ഇന്നലെ ഹ്രസ്വസന്ദര്‍ശനത്തിനായി തലസ്ഥാനത്തെത്തിയ സജന്‍ പ്രകാശ് ദീപികയുമായി റിയോ സ്വപ്നം പങ്കുവച്ചു.
റിയോ പോരാട്ടത്തില്‍ എങ്ങനെ പ്രതീക്ഷ
സ്വപ്നം സാക്ഷാത്കാരം പോലെയാണു തോന്നുന്നത്. നീന്തല്‍ക്കുളത്തിലെ മുടിചൂടാ മന്നന്‍ മൈക്കല്‍ ഫെല്‍പ്‌സിനോടൊപ്പം അദ്ദേഹത്തിന്റെ ഇഷ്ട ഇനമായ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ മത്സരിക്കാന്‍ കഴിയുക എന്നത് ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നത്. ശക്തമായി പോരാടുകയെന്നതാണു ലക്ഷ്യം. എതിരാളികള്‍ കൂടുതല്‍ ശക്തരാകുമ്പോള്‍ പോരാട്ടവീര്യവും കൂടും. ആരെയും ചെറുതായി കാണുന്നില്ല. ശക്തമായി പോരാടി മികച്ച പ്രകടനം ഭാരതത്തിനായി നടത്തുക. അതുമാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള പ്രധാന ലക്ഷ്യം. മെഡല്‍ നേടണമെന്ന ആഗ്രഹമുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ അവസാനറൗണ്ട് വരെയെങ്കിലും എത്തണമെന്ന വാശിയുണ്ട്.
നിലവിലെ പരിശീലനങ്ങള്‍
വിദേശ പരിശീലനം ഏറ്റവുമധികം സഹായകരമായി. ഒളിമ്പിക്‌സ് ബര്‍ത്ത് നേടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എട്ടു രാജ്യങ്ങളില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തു. കഴിഞ്ഞ കുറേ മാസങ്ങളായി തായ്‌വാനിലെ തസ്യപുര സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നടത്തിയ പരിശീലനം ഏറ്റവുമധികം ഗുണപരമായി. അമേരിക്ക ഒഴികെയുള്ള ഒട്ടുമിക്ക രാജ്യങ്ങളിലെ പ്രധാന നീന്തല്‍ താരങ്ങളെല്ലാം പരിശീലനത്തിനെത്തുന്നത് ഇവിടെയാണ്. ഇവിടെയുള്ള കോച്ചുമാരുടെ പരിശീലനം പ്രകടനമികവിന് ഏറെ ഗുണകരമായി.
ഹോങ്കോംഗില്‍ നടന്ന യോഗ്യതാ മത്സരം
ഹോങ്കോംഗില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ തായ്‌വാനിലെ തുടര്‍ച്ചയായ പരിശീലനത്തിലൂടെ സാധിച്ചു. രണ്ടു മിനിറ്റില്‍ താഴെ 200 മീറ്റര്‍ നീന്തിയെത്താന്‍ സാധിച്ചതിന്റെ പ്രധാന ഘടങ്ങളില്‍ ഒന്ന് ഇവിടത്തെ പരിശീലനരീതി തന്നെയായിരുന്നു. ഒരു മിനിറ്റ് 58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, അവസാന 50 മീറ്ററില്‍ സംഭവിച്ച വേഗക്കുറവാണ് ഒരു മിനിറ്റ് 59 സെക്കന്‍ഡിലേക്കു പോകാന്‍ കാരണം. ഇത്തരത്തിലുള്ള കുറവുകള്‍ പരിഹരിച്ചാവും ഒളിമ്പിക്‌സ് നീന്തല്‍ക്കുളത്തിലേക്ക് പോവുക.
ഭക്ഷണക്രമങ്ങളില്‍ പൂര്‍ണ കൃത്യത വരുത്തിയാണ് ശരീരം ക്രമീകരിക്കുക. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചിട്ടില്ല. കോച്ചുമാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഭക്ഷണങ്ങള്‍ പരിശീലനകേന്ദ്രങ്ങളില്‍നിന്നും കഴിക്കും, പരിശീലനം നടത്തും. അത്രമാത്രം.
നീന്തലിലേക്കുള്ള വരവ്
അമ്മയുടെ പ്രോത്സാഹനമാണ് കായികരംഗത്തേക്കു വരാന്‍ കാരണം. അമ്മ ഷാന്റിമോള്‍ ദേശീയ ഗെയിംസില്‍ സ്പ്രിന്റ് ഇനത്തില്‍ കേരളത്തിനുവേണ്ടി മെഡല്‍ സ്വന്തമാക്കിയിരുന്നു. അമ്മയുടെ പ്രോത്സാഹനമാണ് കുഞ്ഞുനാള്‍ മുതല്‍ നീന്തല്‍ പരിശീലനത്തിനു കാരണം. നീന്തല്‍ മത്സരങ്ങളിലേക്ക് പങ്കെടുപ്പിക്കാനായി ഓരോ സ്ഥലങ്ങളിലേക്കും കൊണ്ടുപോയതും അമ്മയായിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയപ്പോഴും അമ്മയൊപ്പമുണ്ടായിരുന്നു. കോച്ചായി പ്രദീപ് സാറിനെക്കൂടി ലഭിച്ചതോടെയാണ് മികച്ച പ്രകടനം നടത്താന്‍ സാധിച്ചത്. ആധുനിക പരിശീലന രീതികള്‍ പ്രദീപ് സാറില്‍നിന്നും ബംഗളൂരുവിലെ നീന്തല്‍ അക്കാദമിയില്‍നിന്നും ലഭിച്ചു. ഇതോടെ കൂടുതല്‍ ശക്തമായി പോരാട്ടം നടത്താനും സാധിച്ചു.
ദേശീയ ഗെയിംസിനെക്കുറിച്ച്
കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചതോടെയാണ് മലയാളികള്‍ക്കു പ്രിയപ്പെട്ടവനായത്. പിരപ്പന്‍കോട് നീന്തല്‍ക്കുളത്തില്‍ മത്സരങ്ങള്‍ കാണാനായി വന്‍ ജനാവലി എത്തിയിരുന്നു. അവരുടെ പ്രോത്സാഹനങ്ങള്‍ മെഡല്‍നേട്ടത്തിന് ഏറ്റവുമധികം സഹായകരമായി. ദേശീയ ഗെയിംസ് മെഡല്‍നേട്ടത്തിലൂടെ ലഭിച്ച 33 ലക്ഷം രൂപ പരിശീലനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിച്ചു.
കഴിഞ്ഞ ആറു മാസത്തെ പരിശീലനത്തിനായി 25 ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടിവന്നത്. ദേശീയ ഗെയിംസിനിടെ തോളിനുണ്ടായ പരിക്ക് ഭേദമായ ശേഷമാണ് വിദേശ പരിശീലനങ്ങള്‍ നടത്തിയത്.
കേരളത്തില്‍ ജോലി ഇപ്പോഴും പറച്ചിലില്‍
ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കുമെന്നറിയിച്ചിരുന്നെങ്കിലും ദേശീയ ഗെയിംസ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ജോലിക്കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. അന്നത്തെ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജോലി സംബന്ധിച്ചു തീരുമാനം കൈക്കൊള്ളുമെന്നു പറഞ്ഞിരുന്നു. എന്നാല്‍, നീന്തല്‍ പരിശീലനം നടത്താന്‍ കഴിയുന്ന തരത്തില്‍ ജോലി ലഭിക്കണമെന്നാണ് ആഗ്രഹം. അത്തരത്തില്‍ ജോലി ലഭിച്ചാല്‍ സ്വീകരിക്കും. അതു സംബന്ധിച്ച് ഇതുവരെ ഉറപ്പുകള്‍ ഒന്നും ലഭിച്ചിട്ടുമില്ല.
സജന്‍ പ്രകാശ്
വയസ്: 22
ജനനം: 14-9-1993
ജന്മദേശം: ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്
മെഡല്‍ നേട്ടം
100, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 400, 800, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ 4100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ സ്വര്‍ണം.
200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4100 മീറ്റര്‍ മെഡ്‌ലേവെള്ളി. (35-ാം ദേശീയ ഗെയിംസില്‍)
അന്താരാഷ്ട്ര മത്സരങ്ങളില്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് 2014
ഏഷ്യന്‍ ഗെയിംസ് 2014