വയറിളക്കരോഗം പെരുമാട്ടിയിലും; കൂടുതല്‍പേര്‍ ചികിത്സതേടി

pkd-vayarilakkamവണ്ടിത്താവളം: കോളറ  സ്ഥിരീകരിച്ച  പട്ടഞ്ചേരിയില്‍ വയറിളക്കരോഗവുമായി കൂടുതല്‍പേര്‍ എത്തികൊണ്ടിരിക്കെ പെരുമാട്ടിയിലും രോഗം വ്യാപിച്ചുതുടങ്ങി. കല്ലന്തോട്ടില്‍ ഒരേ കുടുംബത്തിലെ ഭര്‍ത്താവ്, ഭാര്യ, രണ്ടുമക്കള്‍ എന്നിവര്‍ക്ക് വയറിളക്കംബാധിച്ച് വിളയോടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പെരുമാട്ടിയില്‍ നിന്നും തമിഴ്‌നാട്ടിലെ വളന്തായമരം സര്‍ക്കാര്‍ ആശുപത്രിയിലും രോഗബാധിതര്‍ ചികിത്സയ്ക്ക് പോയിട്ടുണ്ട്.

ഇന്നലെ പട്ടഞ്ചേരി കടുചിറയിലെ മെഡിക്കല്‍ ക്യാമ്പിലെ പരിശോധനയ്‌ക്കെത്തിയ 24 പേരില്‍ മൂന്നുപേര്‍ക്കും നന്ദിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍് പരിശോധനക്കെത്തിയവരില്‍ എട്ടുപേര്‍ക്കും വയറിളക്കരോഗം ബാധിച്ചിട്ടുണ്ട്. പട്ടഞ്ചേരി-പെരുമാട്ടി പഞ്ചായത്തുകളിലായി 200 ഓളം പേര്‍ക്ക് വയറിളക്കരോഗം ബാധിച്ചിട്ടുണ്ട്. കടുചിറയില്‍ രോഗം ബാധിച്ച് വിവിധ ആശുപത്രിയില്‍ ചികിത്സയിലായിരുന്നവര്‍ അസുഖംമാറി വീടുകളിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. ആരോഗ്യവിഭാഗം എപ്പിഡോളമിസ്റ്റ് മേധാവി ഡോ. സുകുമാരന്‍, കടുചിറയിലെ പൊതുജനം ഉപയോഗിച്ചുവരുന്ന ജലസംഭരണികള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണത്തില്‍ കൂടിയതോതില്‍ ക്വാളിഫോം വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന് അറിയിച്ചു. ജലസംഭരണികളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് മെഡിക്കല്‍ കോളജ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പട്ടഞ്ചേരി കടുചിറയിലെ കനാലില്‍ അടിഞ്ഞുകിടക്കുന്ന മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്ന കളക്ടറുടെ സാനിധ്യത്തില്‍ എടുത്ത തീരുമാനം ഇനിയും പ്രാവര്‍ത്തികമാക്കാന്‍ കഴിഞിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി മഴ കുറവായതും രോഗം പടരുന്നതൊഴിവാക്കാന്‍ കാരണമായിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചാല്‍ വയറിളക്കരോഗം വ്യാപിക്കാനിടയുണ്ടെന്നും പൊതുജനം അതീവജാഗ്രത പാലിക്കണമെന്നും  ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിവരികയാണ്. രോഗം ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കും  ചികിത്സയിലുള്ളവര്‍ക്കും അടിയന്തിരമായി ധനസഹായം എത്തിക്കണമെന്നതാണ് രോഗബാധിതപ്രദേശത്തെ താമസക്കാരുടെ  അടിയന്തിരാവശ്യമായി മാറിയിരിക്കയാണ.്‌

Related posts