വിഴിഞ്ഞത്തെ ചരക്കു ഗതാഗതം; പരിശോധനകളില്ല; സര്‍ക്കാരിന് പാഴാകുന്നത് ലക്ഷങ്ങള്‍

tvm-vizhinjamസ്വന്തം ലേഖകന്‍
വിഴിഞ്ഞം: അന്യനാടുകളിലേക്ക് ചരക്ക് ഗതാഗതമുള്ള തുറമുഖമാണ് വിഴിഞ്ഞം.  പ്രാചീനകാലം മുതല്‍ ലോകമറിയുന്ന തുറമുഖത്ത് നിന്ന് എന്തൊക്കെ വസ്തുക്കളാണ് കടല്‍ കടക്കുന്നതെന്ന പൂര്‍ണമായ വിവരം അധികൃതര്‍ക്കുമില്ല. കയറ്റിയിറക്കുകാര്‍ നല്‍കുന്ന ലിസ്റ്റ് നോക്കിയുള്ള ശരിവയ്ക്കല്‍, വന്‍ സുരക്ഷാവീഴ്ചക്ക് വഴിയൊരുക്കുന്നതായി ആക്ഷേപം. പച്ചക്കറി പോലുള്ളവയുടെ കൂട്ടത്തില്‍ നിരോധിത വസ്തുക്കളും തുറമുഖം വിടുന്നതായി നാട്ടുകാരുടെ സംശയത്തിനും കുറവില്ല.

മറ്റ് തുറമുഖങ്ങളില്‍ ആധുനിക സംവിധാനങ്ങള്‍ എത്തിയെങ്കിലും വിഴിഞ്ഞത്തിന് ഇന്നും ഇവ അന്യമാണ്. വൈദ്യുതിബന്ധം പോലുമില്ലാത്ത തുറമുഖത്തെ ചരക്കു പരിശോധന ഇരുട്ടത്തിരുന്നാണ് നടത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ലോറികളില്‍ പായ്ക്കറ്റുകളാക്കി കൊണ്ടുവന്ന് കപ്പലില്‍ നിറക്കുന്ന ഉത്പന്നങ്ങള്‍ എന്തൊക്കെയെന്നറിയാനുള്ള സ്കാനര്‍, ഉത്പന്നങ്ങളുടെ ഭാരമളക്കുന്നതിനുള്ള വേ ബ്രിഡ്ജ്, സിസിടിവി എന്നിവയൊന്നും വിഴിഞ്ഞം തുറമുഖത്തില്ല.  ചരക്ക് കൊണ്ടുപോകുന്ന കപ്പല്‍ നിറയ്ക്കാന്‍ ഓരോ സമയവും ഇരുപതുവരെ കൂറ്റന്‍ ലോറികളിലാണ് ഉത്പന്നങ്ങള്‍ എത്തിക്കുന്നത്.

സംശയമുള്ള ലോറികളില്‍ നിന്ന് ചില ഉത്പന്നങ്ങള്‍ പായ്ക്കറ്റ് പൊട്ടിച്ച് നോക്കാന്‍ മാത്രമേ അധികൃതര്‍ക്കാവുന്നുള്ളൂ. നൂറു കണക്കിന് ചാക്കുകളിലായി ടണ്‍ കണക്കിനുള്ള വസ്തുക്കള്‍ പൊട്ടിച്ച് പരിശോധിക്കുക എന്നത് ഏറെ സഹാസം നിറഞ്ഞതായതിനാല്‍ ലിസ്റ്റ് നോക്കി ശരിവയ്ക്കല്‍ നടത്തുകയാണിവിടെ. ഭാരമളവില്ലാത്തതിനാല്‍ സര്‍ക്കാരിനു കിട്ടേണ്ട ലക്ഷങ്ങള്‍ പാഴാവുകയും ചെയ്യുന്നു. മാസത്തില്‍ രണ്ടും മൂന്നും പ്രാവശ്യം തമിഴ്‌നാട്ടില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ വിഴിഞ്ഞം വഴി മാലിക്കു പോകുന്നുണ്ട്. ക്രെയിനുപയോഗിച്ച് കപ്പലില്‍ കയറ്റുന്ന പായ്ക്കറ്റുകളുടെ പരിശോധന പ്രഹസനം മാത്രം.

ഭാരമളക്കുന്നതിനുള്ള വേബ്രിഡ്ജ് അടുത്തകാലത്തായി പുതിയ വാര്‍ഫില്‍ സ്ഥാപിച്ചെങ്കിലും വൈദ്യുതിയില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല. വൈകുന്നേരമായാല്‍ ഇരുട്ടിലാകുന്ന വാര്‍ഫിന്റെ സുരക്ഷയും കടലാസില്‍ ഒതുങ്ങുകയാണ്. കപ്പലുകളടുപ്പിക്കുന്ന പഴയ വാര്‍ഫിലെ വൈദ്യുതി ബന്ധം ഇല്ലാതായിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ ഇലട്രോണിക് സംവിധാനം കത്തിയെരിഞ്ഞു പോയി.  അതീവ സുരക്ഷ വേണ്ട ഇവിടെ വെട്ടവും വെളിച്ചവുമില്ല.

സന്ധ്യയായാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണിവിടം. ചുറ്റുമതിലും കെട്ടി ഗേറ്റുമിട്ടെങ്കിലും ഗേറ്റ് പൂട്ടാനുമായിട്ടില്ല.  വര്‍ഷംതോറും പലവഴിക്കും കോടികള്‍ ഇവിടേക്ക് ഒഴുക്കുന്നുണ്ടെങ്കിലും ആധുനിക സംവിധാനങ്ങളോ, സുരക്ഷയോ ഇല്ലാത്ത തുറമുഖമായി മാറുകയാണ് വിഴിഞ്ഞം. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും ഇടവിട്ട് വരുന്നെങ്കിലും തുറമുഖത്തിന്റെ ഇല്ലായ്മ പരിഹരിക്കാന്‍ ആരുമില്ല.

Related posts