അടുത്തവര്‍ഷം മുതല്‍ കര്‍ഷകര്‍ക്കു പലിശരഹിത വായ്പ നല്‍കും: മന്ത്രി സുനില്‍കുമാര്‍

KTM-sunilkumarതൃശൂര്‍: നെല്‍കൃഷി സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള വിത്തുബാങ്ക് രൂപീകരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. തൃശൂര്‍ കോര്‍പറേഷനും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായി അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ വ്യാപനം 1.98 ലക്ഷം ഹെക്ടര്‍ വിസ്തൃതിയിലേക്ക് കുറഞ്ഞു. 100 ഹെക്ടര്‍ വിസ്തൃതിയിലേക്കുകൂടി വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. കാര്‍ഷികമേഖലയിലെ മുഖ്യവിളയായ നെല്ലിന്റെ ഉത്പാദന മികവിനായി ഈ വര്‍ഷം നെല്ലുവര്‍ഷമായി ആചരിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അടുത്ത വര്‍ഷംമുതല്‍ കര്‍ഷകര്‍ക്കു സഹകരണ ബാങ്കിന്റെ സഹകരണത്തോടെ യഥാസമയം തുക ലഭ്യമാക്കാനും കര്‍ഷകര്‍ക്കു പലിശരഹിത വായ്പ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തരിശുഭൂമികള്‍ തിരിച്ച് കൃഷിയോഗ്യമാക്കാന്‍ കഴിയണം. ഓരോ കൃഷിഭവന്റെയും കീഴില്‍ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇതിന് ആവിഷ്കാരമുണ്ടാക്കണം. ഇങ്ങനെ ഒരു ലക്ഷം ഹെക്ടര്‍ ഭൂമിയെങ്കിലും നെല്‍കൃഷിയോഗ്യമാക്കാന്‍ കഴിയണം. കിഴങ്ങ്, ചാമ, തിന കൃഷികള്‍ പുനഃസ്ഥാപിക്കാനും സാധിക്കണമെന്നും ഇത്തരം പ്രവൃത്തികളിലൂടെ പോയ പ്രൗഢി കര്‍ഷകര്‍ക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. കര്‍ഷകരംഗത്തെ മികച്ച വിദ്യാലയം, മികച്ച വിദ്യാര്‍ഥി, മികച്ച പിടിഎ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഡപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി സമ്മാനിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ജേക്കബ് പുലിക്കോട്ടില്‍, എം.എല്‍. റോസി, എം.ആര്‍. റോസിലി, പി. സുകുമാരന്‍, വത്സല ബാബുരാജ്, പ്രതിപക്ഷ നേതാവ് അഡ്വ.എം.കെ. മുകുന്ദന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.എ. പ്രസാദ്, കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ, കോര്‍പറേഷന്‍ സെക്രട്ടറി കെ.എം. ബഷീര്‍, കാര്‍ഷിക വികസന സമിതിയംഗം എം. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കാര്‍ഷിക സര്‍വകലാശാല പ്രഫസര്‍ കെ.ഇ. ഉഷ കുടുംബ ജൈവകൃഷിയെ കുറിച്ച് ക്ലാസെടുത്തു. വി.എ. രാമദാസന്‍(മികച്ച സമ്മിശ്ര കര്‍ഷകന്‍), കല്യാണി(ഏറ്റവും പ്രായംകൂടിയ കര്‍ഷക), കെ.എസ്. ബാലകൃഷ്ണന്‍(മികച്ച നെല്‍കര്‍ഷകന്‍), കെ.സി. ജോണ്‍സണ്‍(മികച്ച തെങ്ങ് കര്‍ഷകന്‍), വി.ജി. സന്തോഷ്(മികച്ച യുവ കര്‍ഷകന്‍), വി.യു. ജോയ് (മികച്ച പച്ചക്കറി കര്‍ഷകന്‍), ത്രേസ്യാമ്മ (മികച്ച വനിതാ കര്‍ഷക), പി.കെ. സുബ്രഹ്മണ്യന്‍ (മികച്ച കര്‍ഷകന്‍-പട്ടികജാതി വിഭാഗം), ജോര്‍ജ് കുരുതുകുളങ്ങര(മികച്ച ക്ഷീരകര്‍ഷകന്‍), എ.ഐ. രാമചന്ദ്രന്‍ (മികച്ച ജൈവകര്‍ഷകന്‍), റീത്ത ദാസ് (മികച്ച പുഷ്പകൃഷി കര്‍ഷക), ലീന ജെയിംസ് (മികച്ച മട്ടുപ്പാവ് കൃഷി), സെന്റ് പോള്‍ പബ്ലിക് സ്കൂള്‍ കുരിയച്ചിറ(മികച്ച വിദ്യാലയം), രാഹുല്‍ (മികച്ച വിദ്യാര്‍ഥി-പച്ചക്കറി കൃഷി), ഗവ. യുപി സ്കൂള്‍ ഒളരിക്കര (മികച്ച പിടിഎ-വിദ്യാലയം) എന്നിവര്‍ മന്ത്രിയില്‍നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ അജിത വിജയന്‍ സ്വാഗതവും കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ വി.കെ. സുധ നന്ദിയും പറഞ്ഞു.

Related posts