ഒടുവില്‍ തിരുവില്വാമല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനു ശാപമോക്ഷം

tcr-schoolതിരുവില്വാമല: കെട്ടിടം മാറാത്തത്തതിനെ തുടര്‍ന്ന് രണ്ടുതവണ തിരുവില്വാമലയില്‍നിന്നും അധ്യയനം മാറ്റേണ്ടിവന്ന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനു ഒടുവില്‍ ശാപമോക്ഷം. പഞ്ചായത്തിലെ കണിയാര്‍ക്കോട് വില്ലേജില്‍ മലാറ മാന്തോപ്പിനു സമീപമാണ് സ്കൂളിനും ഹോസ്റ്റലിനുമായുള്ള കെട്ടിടംപണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.

അഞ്ചുകോടി തൊണ്ണൂറുലക്ഷം രൂപയാണ് കെട്ടിടനിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. രണ്ടുമാസം മുമ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രകൃതിസൗന്ദര്യം നിറഞ്ഞ മലാറക്കുന്നില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായി. ഒന്നരവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. അതിനു മുമ്പായി തന്നെ പണി തീര്‍ക്കാനാവുമെന്ന് കരാറുകാര്‍ പറഞ്ഞു.

2013-ലാണ് പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍സ്കൂള്‍ കൂടിയ വാടക നല്‍കാനാവാത്തതിനെ തുടര്‍ന്ന് എരവത്തൊടിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍നിന്നും അധ്യയനം വടക്കാഞ്ചേരിയിലേക്കു മാറ്റിയത്. സ്വകാര്യ വ്യക്തിയുടെ കല്യാണമണ്ഡപത്തിന്റെ മുകളിലത്തെ മുറികളിലാണ് മൂന്നുവര്‍ഷം സ്കൂള്‍ പ്രവര്‍ത്തിച്ചത്. ഇടുങ്ങിയ ക്ലാസ് മുറികളും താമസിക്കുവാനുള്ള സൗകര്യവുമടക്കം ഇത്രയും കുട്ടികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും അവിടെ കുറവായിരുന്നു. കുട്ടികള്‍ക്ക് കളിക്കാനുള്ള കളിസ്ഥലവും ഉണ്ടായിരുന്നില്ല. ഇതിനു മുമ്പും തിരുവില്വാമലയില്‍നിന്ന് പട്ടികജാതി വികസന വകുപ്പിന്റെ ഒരു സ്കൂള്‍ തൃത്താലയിലേക്ക് മാറ്റിയിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് മലാറക്കുന്നില്‍ സ്കൂളിനായി പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലത്ത് തറക്കല്ലിട്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നടന്നില്ല. വര്‍ഷങ്ങളോളം ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയതുമില്ല.

Related posts