കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം നാളെ സമര്‍പ്പിക്കും. ആസാം സ്വദേശി അമീറുള്‍ ഇസ്ലാമിനെ ഒന്നാംപ്രതിയാക്കി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് കോടതി പോലീസിന് സമയം അനുവദിച്ചിരുന്നത്. ഇതനുസരിച്ച് 12ന് കുറ്റപത്രം നല്‍കണമായിരുന്നു. ഓണം-ബക്രീദ് അവധികളെ തുടര്‍ന്നാണ് കുറ്റപത്രം നാളെ സമര്‍പ്പിക്കുന്നത്.
കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ പുറംപോക്കില്‍ താമസിക്കുന്ന കുറ്റിക്കാട്ട്‌വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷാമോള്‍(30) ഏപ്രില്‍ 28നാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൂലിപ്പണിക്കു പോയിരുന്ന അമ്മ രാജേശ്വരി രാത്രി തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സമീപവാസികളെ വിളിച്ച് വാതില്‍ തുറന്ന് നോക്കുമ്പോഴാണ് ജിഷയെ മരിച്ച നിലയില്‍ കണ്ടത്.
കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത 909/16 നമ്പര്‍ കേസില്‍ അമീറുളിനെതിരെ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്. ബലാത്സംഗ ശ്രമത്തെ ചെറുത്ത ജിഷയെ അമീറുള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നേരത്തെ കോടതിതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
കുറ്റം ചെയ്തതായി അമീറുള്‍ പോലീസ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. തനിക്കൊപ്പം അനാറുള്‍ ഇസ്ലാമുമുണ്ടായിരുന്നുവെന്ന് അമീറുള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ജിഷ സംഭവത്തിന് മുമ്പ് അനാറുള്‍ പെരുമ്പാവൂരില്‍ നിന്ന് വിട്ടുപോയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ജിഷ കൊല്ലപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് തുമ്പൊന്നും കണ്ടെത്താന്‍ ആദ്യ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ലഭ്യമായ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനോ പഠിക്കാനോ മുന്‍ അന്വേഷണ സംഘത്തിന് സാധിക്കാത്തത് തിരിച്ചടിയായി. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ അന്വേഷണ സംഘം ജൂണ്‍ 16നാണ് അമീറുളിനെ തമിഴ്‌നാട് കാഞ്ചീപുരത്ത് നിന്നും പിടികൂടുന്നത്.
ഡിഎന്‍എ പരിശോധനയും സാഹചര്യ തെളിവുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് അമീറുളിനെ പ്രതിയാക്കി കേസെടുത്തത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും അമീറുള്‍ ഉപയോഗിച്ച ചെരിപ്പും ആദ്യ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് ശേഷം അമീറുള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപോകുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. ഡിഎന്‍എ പരിശോധനയും അയല്‍വാസിയുടെ മൊഴിയും ചെരിപ്പും കേസില്‍ നിര്‍ണായ തെളിവായി. രണ്ട് ലക്ഷത്തോളം ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചു. അയല്‍വാസികളുള്‍പ്പെടെ 5000 പേരുടെ വിരലടയാളം ശേഖരിച്ചു. 23 പേരുടെ ഡിഎന്‍എയും പരിശോധിച്ചു. പല്ല്, രക്തം എന്നിവയും പരിശോധിച്ചിരുന്നു.