കുട്ടികള്‍ക്കു പോഷകാഹാരം നിര്‍മിക്കുന്നതിനു കൊണ്ടുവന്ന ഗോതമ്പില്‍ പുഴു

TCR-GOTHAMBUഅഗളി:  അമൃതംപൊടി നിര്‍മാണത്തിനായി അട്ടപ്പാടിയിലെത്തിച്ച 190 ചാക്ക് ഗോതമ്പ് പുഴുവരിച്ച നിലയില്‍. ഈമാസം 20നാണ് താവളത്തുള്ള അമൃതം യൂണിറ്റില്‍ ഒലവക്കോടുള്ള ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്നു ഗോതമ്പ് കൊണ്ടുവന്നത്. ചൊവ്വാഴ്ച ഗോതമ്പ് ഗോഡൗണില്‍ ഇറക്കിയപ്പോള്‍ പരിശോധന നടത്തിയിരുന്നില്ല. ഇന്നലെ അവധികഴിഞ്ഞു ജീവനക്കാരെത്തുമ്പോള്‍ ചാക്കുകള്‍ക്കു പുറത്തും മുറിയിലും പരിസരത്തും പുഴുക്കളും ജീവികളും നിറഞ്ഞിരുന്നു.ആറുമാസം മുതല്‍ മൂന്നുവയസുവരെയുള്ള കുട്ടികള്‍ക്കു പോഷകാഹാരമായാണ് അമൃതംപൊടി അട്ടപ്പാടിയിലെ ആംഗന്‍വാടികളിലായി വിതരണം ചെയ്യുന്നത്. ഇത് ഏകദേശം ഏഴായിരത്തോളം കിലോ വരും.

സംഭവമറിഞ്ഞ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി. ഉപയോഗശൂന്യമായ ഗോതമ്പ് ഉടന്‍ നീക്കം ചെയ്യണമെന്നു സ്ഥലത്തെത്തിയ എംഎല്‍എ എന്‍. ഷംസുദീന്‍ ആവശ്യപ്പെട്ടു. പോഷകക്കുറവും വിളര്‍ച്ചാരോഗങ്ങളും പിടിപെട്ട് അട്ടപ്പാടിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തിലും, ആരോഗ്യമന്ത്രി കെ.കെ. ശൈലജ അട്ടപ്പാടി ഊരുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തുന്ന വേളയിലുമാണ് ശിശുക്കള്‍ക്കായി പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കളെത്തിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ആരോഗ്യനില തൃപ്തികരമാക്കാന്‍ സമസ്തമേഖലകളും ഒന്നിച്ചുനില്‍ക്കേണ്ട സാഹചര്യത്തില്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, വൈസ് പ്രസിഡ ന്റ് സി.പി. ബാബു, ശിവശങ്കരന്‍, നേതാക്കളായ കെ.രാജന്‍, ജോബി കുരിക്കാട്ടില്‍, ജംഷീര്‍, രാജേശ്വരി, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസര്‍ വിനോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. വൈകുന്നേരത്തോടെ ഉപയോഗശൂന്യ മായ ഗോതമ്പ് താവളത്തെ ഗോഡൗണില്‍നിന്നു നീക്കംചെയ്തു.

അട്ടപ്പാടിയില്‍ വിതരണത്തിനെത്തിച്ച പുഴുവരിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഗോതമ്പിനു പകരമായി പുതിയതും ഭക്ഷ്യയോഗ്യമായതുമായ ധാന്യം നല്കാമെന്ന് എഫ്‌സിഐ. അധികൃതര്‍ സമ്മതിച്ചതായും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം.ബി. രാജേഷ് എംപി പത്രക്കുറിപ്പില്‍ അറിയിച്ചു.

Related posts