ഷൊര്‍ണൂര്‍: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ആയിരത്തിലേറെ ഏക്കര്‍ നെല്‍കൃഷി ഉണ—ങ്ങുന്ന സാഹചര്യത്തില്‍ നെല്ലറയില്‍ വീണ്ടും കര്‍ഷകവിലാപം ഉയരുക യാണ്. വെള്ളമില്ലാത്തതിനാല്‍ പാടങ്ങള്‍ വിണ്ടുകീറിയ നിലയിലാണ്. ഇത്തവണ മഴ കാര്യമായി ലഭിക്കാത്തതാണ് മുഖ്യപ്രശ്നം. ഈ സ്ഥിതി തുടരുകയാണെങ്കില്‍ നെല്‍ കൃഷി പൂര്‍ണമായും ഉണങ്ങുന്ന സാഹചര്യമുണ്ടാകും. പെയ്യാന്‍ മടിച്ചുനില്ക്കുന്ന മഴ സമൃദ്ധമായാല്പോലും കര്‍ഷകര്‍ക്ക് ഇത്തവണയും നഷ്ടക്കണക്കുകള്‍ മാത്രമാകും ബാക്കിപത്രം.
വിണ്ടുകീറിയ പാടത്ത് തളിര്‍ത്ത പുല്‍ച്ചെടികള്‍ വളര്‍ന്ന് കൃഷിക്ക് നാശനഷ്ടമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു മേഖലയിലെ മിക്ക കര്‍ഷകരും വെള്ളം വാര്‍ത്താണ് ഇത്തവണ കൃഷിയിറക്കിയത്. ഉമ വിത്താണ് പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപകമായി ഉപയോഗിച്ചത്. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ 15000 ത്തിനു പുറത്ത് രൂപ ചെലവുവരും. എന്നാല്‍ കൃഷിനാശമായാല്പോലും ഉഴവുകൂലിയും രാസവള സബ്സിഡിയും ഉള്‍പ്പെടെ 2500 രൂപയാണ് ഒരേക്കറിനു നെല്ലുത്പാദക ബോണസായി ലഭിക്കുന്നത്.
വയല്‍നികത്തലും മറ്റുമായി താലൂക്കില്‍ നെല്‍കൃഷി കുറഞ്ഞുവരുന്ന കാലമാണിത്. നെല്‍കൃഷി നടത്തുന്നത് അനുഷ്ഠാനം കണക്കെ കാണുന്ന കര്‍ഷകര്‍ കടംവാങ്ങിയും പണം പലിശയ്ക്കു വാങ്ങിയും മറ്റുമാണ് നെല്‍കൃഷിയിലേക്ക് ഇറങ്ങുന്നത്.ഭൂരിഭാഗം കര്‍ഷകരും നെല്‍കൃഷി ഉപേക്ഷിച്ചപ്പോഴും കൃഷി ചെയ്യാതെ തരിശിട്ടപ്പോഴും ഇതിനു മുതിരാതെ ഇത്തവണയും കൃഷിയിറക്കിയ കര്‍ഷകരെ ഇത്തവണ കാലാവസ്ഥയാണ് ചതിക്കുന്നത്. മഴ ലഭിക്കാത്ത നെല്ചെടികള് കരിഞ്ഞുപോകുമെന്ന കാര്യം ഉറപ്പാണ്. താലൂക്കിന്റെ പലമേഖലകളിലും തരിശിട്ട് നെല്പാടങ്ങള് കണ്ടെത്തി കൃഷിയിറക്കിയ സന്നദ്ധസംഘടനകളും പ്രവര്ത്തകന്മാരും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിസന്ധിയിലാണ്.