ശബരിമല ദര്‍ശനത്തിന് എം പി രാജീവ് ചന്ദ്രശേഖര്‍ എത്തിയത് ഹെലികോപ്റ്ററില്‍

ktm-mp-sabarimalaഎരുമേലി: ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി  രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ എരുമേലിയില്‍ ഹെലികോപ്ടറിലെത്തി. ഇന്നലെ നെടുമ്പാശേരിയില്‍ നിന്ന് എരുമേലി വരെയെത്തിയ രാജീവ് ചന്ദ്രശേഖര്‍ ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങിയതും ഹെലികോപ്ടറില്‍.  നെടുമ്പാശേരിയില്‍ നിന്ന് എരുമേലിയിലെത്താന്‍ 21 മിനിട്ട് സമയമേ വേണ്ടിവന്നുള്ളു.

നെടുമ്പാശേരിയില്‍ നിന്നു റോഡ് മാര്‍ഗം പമ്പയിലെത്താന്‍ കുറഞ്ഞത് നാലര മണിക്കൂര്‍ യാത്ര വേണ്ടിവരും. യാത്രാദുരിതവും സമയനഷ്ടവുമേറുന്ന റോഡ് മാര്‍ഗം ഒഴിവാക്കി പകരം പണച്ചെലവേറിയ ഹെലികോപ്റ്റര്‍ യാത്രക്ക് രണ്ട് വര്‍ഷം മുമ്പ് ഒരു സ്വകാര്യ ഏജന്‍സി രംഗത്ത് വന്നിരുന്നു. എന്നാല്‍, ഈ സൗകര്യം വിനിയോഗിക്കാന്‍ വിവിഐപികള്‍ പോലും തയാറായില്ല. ഇതോടെ വ്യോമമാര്‍ഗത്തിന് മുതല്‍മുടക്കാന്‍ തയാറായ സംരംഭകരും പിന്‍മാറിയിരുന്നു.

ഇക്കാര്യമറിഞ്ഞ രാജീവ് ചന്ദ്രശേഖര്‍ എംപി കഴിഞ്ഞ 22 വര്‍ഷവും മുടങ്ങാതെ ശബരിമല തീര്‍ഥാടന യാത്ര നടത്തിയിരുന്നതിന് വ്യത്യസ്തമായി ഇത്തവണ ഹെലികോപ്റ്റര്‍ യാത്ര തെരഞ്ഞെടുക്കുകയായിരുന്നു. ബിജെപി കേരള ഘടകം മുന്നണി വൈസ് പ്രസിഡന്റും ഏഷ്യാനെറ്റ് ചാനല്‍ ഗ്രൂപ്പ് തലവനുമായ അദ്ദേഹം എരുമേലി പേട്ട കൊച്ചമ്പലം, നൈനാര്‍ ജുംഅമസ്ജിദ്, വലിയമ്പലം എന്നിവിടങ്ങളില്‍ തൊഴുത് കാണിക്കയര്‍പ്പിച്ചതിനുശേഷമാണ് ഇരുമുടിക്കെട്ടുകളുമായി ശബരിമലയിലേക്ക് യാത്രതിരിച്ചത്.

ശബരിമല ദര്‍ശനം കഴിഞ്ഞ് എരുമേലിയിലെത്തിയ അദ്ദേഹം നൈനാര്‍ മസ്ജിദില്‍ കയറി ജമാഅത്ത് ഭാരവാഹികളെ സന്ദര്‍ശിച്ചു. പള്ളിയില്‍ ജമാഅത്ത് ഭാരവാഹികളും വലിയമ്പലത്തില്‍ ദേവസ്വംബോര്‍ഡ് പ്രതിനിധികളും എംപിയെ സ്വീകരിച്ചു. എരുമേലിക്കു സമീപം കൊരട്ടിയിലാണ് ഹെലിപ്പാട് തയാറാക്കിയിരുന്നത്. ആദ്യ ഹെലികോപ്റ്റര്‍ യാത്ര വിജയകരമായതിന്റെ സന്തോഷത്തിലാണ് സ്വകാര്യ ഹെലികോപ്റ്റര്‍ സര്‍വീസ് ഏജന്‍സി.

Related posts