കായംകുളം: സ്വർണച്ചേന തട്ടിപ്പുകേസിൽ 10 വർഷമായി ഒളിവിൽക്കഴിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .കായംകുളം ഏവൂർ തെക്ക് രതീഷ് ഭവനം വീട്ടിൽ ഗിരീഷിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ അഞ്ചോളം കേസിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സ്വർണച്ചേന കൈവശം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അയൽവാസികളിൽനിന്നു സ്വർണവും പണവും വാങ്ങി കബളിപ്പിച്ചതിനും അയൽവാസിയായ സ്ത്രീയോട് അപമാര്യദയായി പെരുമാറിയതിനുമാണ് ഇയാൾക്കെതിരെ കേസുകൾ.
അന്വേഷണവുമായി സഹകരിക്കാതെ ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഒടുവിൽ കോടതി പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചു. എറണാകുളത്ത് ഒളിവിൽ കഴിയുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേത്യത്വത്തിൽ കരീലകുളങ്ങര പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, വിഷ്ണു എന്നിവർ എറണാകുളം കാക്ക നാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.