കൊല്ലം: രാജ്യത്താകമാനം സർവീസ് നടത്തിവരുന്ന സ്പെഷൽ ട്രെയിനുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഐസിഎഫ് കോച്ചുകൾ പിൻവലിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.കോച്ചുകളുടെ ഗുണനിലവാരം സംബന്ധിച്ച് യാത്രക്കാരിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥരിൽ നിന്നും പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഐസിഎഫ് രൂപകൽപ്പന ചെയ്ത പഴയ ഗരീബ് രഥ് എക്സ്പ്രസ് കോച്ചുകൾ പാസഞ്ചർ സർവീസുകളിൽ നിന്ന് ഉടൻ റെയിൽവേ ബോർഡ് നിർദേശിച്ചത്.
ഗരീബ് രഥ് കോച്ചുകളുടെ ഉത്പാദനം റെയിൽവേ 2024-ൽ പൂർണമായും നിർത്തി വയ്ക്കുകയുണ്ടായി. ഈ പഴയ കോച്ചുകളാണ് പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിന് ഉപയോഗിച്ച് വന്നിരുന്നത്.ഇലക്ടിക്കൽ, മെക്കാനിക്കൽ പ്രശ്നങ്ങൾ കാരണം ഈ കോച്ചുകൾ തകരാറിലാകുന്നത് പതിവ് സംഭവമായിരുന്നു. ഇത് സ്പെഷൽ ട്രെയിൻ സർവീസുകളുടെ സമയ കൃത്യതയെ പ്രതികൂലമായി ബാധിച്ചു.
മാത്രമല്ല തകരാർ സംഭവിച്ചാൽ അത് പരിഹരിക്കുന്നതിന് സ്പെയർ പാർട്സുകളും ലഭ്യമായിരുന്നില്ല. വിവിധ സോണുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം പരാതിയായി റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ടും ചെയ്തു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം കോച്ചുകൾ അടിയന്തിരമായി പിൻവലിക്കാൻ റെയിൽവേ മന്ത്രാലയം നിർദേശം നൽകിയത്. ഇതനുസരിച്ച് ആദ്യഘട്ടത്തിൽ കുറഞ്ഞത് 20 വർഷത്തിലധികം പഴക്കമുള്ള 900 കോച്ചുകൾ ഉടൻ പിൻവലിക്കും.
ദക്ഷിണ റെയിൽവേയിൽ മാത്രം ഇപ്പോൾ വിവിധ ട്രെയിനുകളിൽ ഏർപ്പെടുത്തിയിട്ടുള്ള 154 ഐസിഎഫ് ഗരീബ് രഥ് കോച്ചുകളും പിൻവലിക്കും. 2028 ഓടെ ഇത്തരം കോച്ചുകൾ പൂർണമായും ഒഴിവാക്കി പുതിയ എൽഎച്ച്ബി റേക്കുകൾ ഉൾപ്പെടുത്താനാണ് റെയിൽവേ ബോർഡ് പദ്ധതിയിട്ടിട്ടുള്ളത്.
- എസ്.ആർ. സുധീർ കുമാർ