കോട്ടയം: എന്തൊരു വൈബ്… ഡിസംബറിലെ ജൂബിലി തിരുനാളിന്റെ ആളും ബഹളവുമെല്ലാം അതേപടി. മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ടെങ്കിലും പാലാ വീണ്ടും ആഘോഷത്തിന്റെ “മൂഡിൽ’. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന “ഒറ്റക്കൊമ്പന്’ എന്ന സിനിമയുടെ ഷൂട്ടിംഗാണ് കഴിഞ്ഞ രണ്ടു രാത്രികളിലായി പാലായില്‍ നടക്കുന്നത്.
പാലായിലെ പ്രധാന റോഡുകള്‍ തോരണങ്ങളാലും കച്ചവടസ്ഥാപനങ്ങള്‍ മാല ബള്‍ബുകളാലും അലങ്കരിച്ചിരിക്കുകയാണ്. വാദ്യോപകരണങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെയുള്ള രാത്രി പ്രദക്ഷിണമാണ് ഇന്നലെ രാത്രി ചിത്രീകരിച്ചത്. ടൂവീലര്‍, ഫാന്‍സിഡ്രസ് മത്സരവും ഇന്നു ഷൂട്ടു ചെയ്യും. തിരുനാളിന്റെ പ്രധാന ആകര്‍ഷണമായ ജൂബിലി കപ്പേളയ്ക്കു മുമ്പിലെ പന്തലും കുരിശുപള്ളി ദീപാലങ്കാരവും പട്ടണപ്രദക്ഷിണവുമെല്ലാം വീണ്ടും പുനര്‍ജനിച്ചിരിക്കുകയാണ്.
ജൂലൈ 10 വരെയാണ് ഷൂട്ടിംഗ്. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള സമയങ്ങളിലാണ് ചിത്രീകരണം. മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വാദ്യോപകരണങ്ങളുടെയും ജപമാലയുടെയും അകമ്പടിയോടെ അനേകായിരങ്ങള്‍ പങ്കെടുക്കുന്ന രാത്രി പ്രദക്ഷിണത്തിന്റെ ഷൂട്ടിംഗ് കാണാനായി ഇന്നലെ രാത്രി പാലായില്‍ വന്‍ ജനസഞ്ചയമാണ് എത്തിയത്.
വെള്ളിത്തോരണങ്ങളാല് പാലാ നഗരം വീണ്ടും മേലാപ്പണിഞ്ഞിരിക്കുകയാണ്. പാലാ നഗരത്തിൽ ആകാശത്തൊട്ടിലും മരണക്കിണറും നാടകമേളയും ടൂവീലര്‍ ഫാന്‍സിഡ്രസും ടാബ്ലോയുമെല്ലാം പുനരാവിഷ്കരിക്കപ്പെടുന്ന അപൂര്‍വ കാഴ്ച കാണാനായി ദൂരെദിക്കില്‍ നിന്നുവരെ ആളുകള്‍ പാലായിലേക്ക് ഒഴുകിയെത്തുകയാണ്.
സുരേഷ് ഗോപി അഭിനയിക്കുന്ന രംഗങ്ങള്‍ അടുത്തദിവസങ്ങളില്‍ ഷൂട്ട് ചെയ്യും. പതിവായി പുലര്‍ച്ചെ കുരിശുപള്ളി മാതാവിന്റെയടുത്തെത്തി തിരികത്തിച്ചു പ്രാര്‍ഥിച്ച് ജീവിതചര്യ ആരംഭിക്കുന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിടുന്നത്. സുരേഷ് ഗോപിയെ കൂടാതെ ഇന്ദ്രജിത്ത്, ലാല്‍ (സിദ്ദിഖ്), ജോണി ആന്റണി, ലാലു അലക്സ് അടക്കമുള്ള വമ്പന്‍ താരനിരയും അണിനിരക്കുന്നു. മാര്‍ക്കോ സിനിമയിലെ കബീറാണ് വില്ലന്‍. അനേകം പാലാക്കാരടക്കമുള്ള ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും വേഷമിടുന്നുണ്ട്.