പത്തനംതിട്ട: പട്ടയം ലഭ്യമാക്കുന്നതിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി മന്ത്രി കെ രാജൻ. നെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. റീസര്‍വേ നടപടി പൂര്‍ണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമായി.
രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍, റവന്യൂ വകുപ്പിന്റെ റിലീസ്, സര്‍വേ വകുപ്പിന്റെ ഇ മാപ് പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് എന്റെ ഭൂമി പോര്‍ട്ടല്‍ സംവിധാനത്തിലൂടെ ഭൂമി ക്രയവിക്രയം എളുപ്പമാക്കി. എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവക്യത്തോടെ റവന്യു വകുപ്പ് ശ്രദ്ധേയവും വിപ്ലവകരവുമായ പ്രവര്‍ത്തനം നടത്തുന്നു. പുതിയതായി ഭരണാനുമതി ലഭിച്ച 190 വില്ലേജുകളില്‍ 32 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
നെടുമ്പ്രം ഉണ്ടപ്ലാവ് എന്‍എസ്എസ് കരയോഗ മന്ദിരം ഹാളില്‍ നടന്ന നെടുമ്പ്രം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില്‍ മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അനു, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം മായ അനില്‍കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തില്‍ നടന്ന ഐരവണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില്‍ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗം വി. ശരീകുമാര്, കോന്നി ഗ്രാമപഞ്ചായത്തംഗങ്ങളായ ജിഷ ജയകുമാർ, പുഷ്പ ഉത്തമന്, എഡിഎം ബി ജ്യോതി, കോന്നി തഹസില്‍ദാര്‍ സിനി മോള് എന്നിവര്‍ പ്രസംഗിച്ചു.

