ചങ്ങനാശേരി: എസ്ബി കോളജിന് അഭിമാനനേട്ടമായി രസതന്ത്ര വിഭാഗത്തിന് പുതിയ പേറ്റന്റ് അംഗീകാരം. നാനോ ഫൈബര്‍ നിര്‍മാണ രംഗത്ത് വിപ്ലവകരമായ മാറ്റം കുറിക്കാവുന്ന പോര്‍ട്ടബിള്‍ ഇലക്ട്രോസ്പിന്നിംഗ് ഉപകരണത്തിന്റെ ഡിസൈനിനാണ് കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. ഇതോടെ നാനോ സാങ്കേതികവിദ്യയില്‍ എസ്ബി കോളജ് കെമിസ്ട്രി നാനോ മെറ്റീരിയല്‍സ് റിസര്‍ച്ച് ഗ്രൂപ്പ് പുതിയ നാഴികക്കല്ല് പിന്നിട്ടു.
അത്യാധുനികമായ പോര്‍ട്ടബിള്‍ ഇലക്ട്രോസ്പിന്നിംഗ് ഉപകരണം ഉപയോഗിച്ച് നാനോ ഫൈബറുകള്‍ നിര്മിക്കാവുന്ന പുതിയ രീതിക്കാണ് പേറ്റന്റ് ലഭിച്ചത്.നിലവിലുള്ള രീതികളേക്കാള്‍ ലളിതമായും കുറഞ്ഞ സമയത്തിനുള്ളിലും മികച്ച ഗുണമേന്മയുള്ള നാനോ ഫൈബറുകള്‍ നിര്‍മിക്കാന്‍ പുതിയ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
തലമുടി നാരിനെക്കാള്‍ അഞ്ഞൂറ് മുതല്‍ ആയിരംവരെ വ്യാസം കുറവുള്ള നാരുകളാണ് നാനോ ഫൈബറുകള്‍. ഇലക്ട്രോണിക്സ്, ഡ്രഗ് ഡെലിവറി, അത്യാധുനിക ചികിത്സാരീതികള്‍, ഫില്‍റ്ററേഷന്‍, ടിഷ്യു എൻജിനിയറിംഗ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
എസ്ബി കോളജ് രസതന്ത്ര വിഭാഗം മുന്‍മേധാവി ഡോ. ടോംലാല്‍ ജോസിന്റെ കീഴിലുള്ള നാനോമെറ്റീരിയല്‍സ് ഗവേഷണ ഗ്രൂപ്പാണ് ഇതിന് നേതൃത്വം നല്‍കിയത്.
എസ്ബി കോളജ് ഗവേഷകനും കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠം പോസ്റ്റ് ഡോക്ടറല്‍ ഫെലോയുമായ ഡോ.ജോമിറ്റ് ടി. മാത്യു, എസ്ബി കോളജ് റിസര്‍ച്ച് സെന്റര്‍ ഗൈഡും പാമ്പാടി കെജി കോളജ് കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. തോമസ് ബേബി, ഗവേഷണ വിദ്യാര്‍ഥി ജേക്കബ് കെ. ചാക്കോ എന്നിവരാണ് ഈ പേറ്റന്റിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍.
എസ്ബി കോളജ് കെമിസ്ട്രി വകുപ്പിലെ നാനോ മെറ്റീരിയല്‍ റിസര്‍ച്ച് ഗ്രൂപ്പ് ഇതിനോടകം തന്നെ ഈ മേഖലയില്‍ അന്തര്‍ദേശീയ ജേര്ണലുകളില അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ സംഘത്തെ കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ അനുമോദിച്ചു.
