കോട്ടയം: പുതുവത്സരാഘോഷത്തില്‍ ലഹരി ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ശന നിരീക്ഷണവുമായി പോലീസും എക്സൈസും. ജില്ലയിലെ കുമരകം, വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും വമ്പന്‍ ആഘോഷങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഹോട്ടലുകളിലും മറ്റും നടക്കുന്ന ഡിജെ പാര്‍ട്ടികളിലുൾപ്പെടെ വൻതോതില്‍ ലഹരി ഒഴുകുമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കഞ്ചാവും, രാസലഹരിയും വലിയ തോതില്‍ എത്തിച്ചിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.
വിനോദസഞ്ചാരകേന്ദ്രങ്ങളില്നിന്നു ഡിജെ പാര്‍ട്ടികളുടെയും മറ്റു ആഘോഷ പരിപാടികളുടെയും സമയമടക്കം വിവരങ്ങള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സ്ഥലങ്ങളിലെല്ലാം മഫ്തിയില്‍ പോലീസിന്റെയും എക്സൈസിന്റെയും സാന്നിധ്യമുണ്ടാകും.ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരി പാര്‍ട്ടിക്ക് രാസലഹരി അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണമാണ് പോലീസ് നടത്തുന്നത്.
ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിൻ, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിലാണ് കോട്ടയത്തേക്കും ഇടുക്കിയിലേക്കും കൊണ്ടുവരുന്നത്. ലഹരിക്കടത്തു സംബന്ധിച്ച് ജില്ലാ പോലീസ് ചീഫുമാര്‍ക്കു നേരത്തേതന്നെ കേന്ദ്ര ഏജന്‍സികളില്‍നിന്നു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ബംഗളൂരുവില്‍നിന്നു പുതുവത്സരാഘോഷത്തിനായി എത്തിച്ച 99.073 ഗ്രാം എംഡിഎംഎ ലഹരിവിരുദ്ധ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും ചേര്‍ന്നു പിടികൂടിയിരുന്നു. ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയായിരുന്നു.
വാഗമണ്‍ കേന്ദ്രീകരിച്ച് ക്രിസ്മസ്-പുതുവത്സര പാര്‍ട്ടി നടത്തുന്ന സംഘങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളെത്തുടര്ന്നാണു പോലീസ് ചില കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയത്. ലഹരി വില്പനയ്ക്കായി പ്രത്യേകസംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.ദിവസവും രാസലഹരിക്കടത്ത് സംഘങ്ങളെ പിടികൂടുമ്പോഴും ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.
ഒട്ടുമിക്ക ലഹരികളും നേപ്പാളും ഗോവയും കടന്നാണ് സംസ്ഥാനത്തേക്ക് എത്തുന്നത്. ലഹരി ഗുളികകളും ആംപ്യൂളും ഡല്‍ഹി, ഹരിയാന, ബംഗളൂരു വഴിയാണ് എത്തുന്നത്. എല്‍എസ്ഡി, കൊക്കെയ്ന്‍ റാക്കറ്റിന്റെ നീക്കങ്ങള്‍ പഞ്ചാബ്, രാജസ്ഥാന് റൂട്ടിലാണ്. വിദേശ കമ്പോളങ്ങളിലെ വിലകൂടിയ എംഡിഎംഎ പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലൂടെ നേപ്പാള്‍ അതിര്‍ത്തി കടത്തിയാണ് റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ കേരളത്തിലെത്തിക്കുന്നത്. ഇക്കാര്യങ്ങൾ അധികൃതര്‍ പറയുമ്പോഴും സ്ഥിരീകരണമില്ല.
ലഹരിമരുന്നുമായി ഏതൊരാളെ പിടിച്ചാലും ഗോവയില്‍ നിന്നെന്നാണ് മൊഴി. കൂടുതലായി ആര്‍ക്കും ഒന്നുമറിയില്ല, പിടികൂടുന്നതു കാരിയര്‍മാരെ മാത്രമാണ്.പോലീസും എക്സൈസും പരിശോധനകള്‍ ശക്തമാക്കിയതോടെ ലഹരിവ്യാപാരം ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെപ്പോലെ ഓണ്‍ലൈനായിട്ടുണ്ട്. അന്തര്‍സംസ്ഥാന ബസുകളിലും ട്രെയിനുകളിലും പോലീസ് പരിശോധന കര്‍ശനമാക്കിയതിനാൽ അടുത്തകാലത്തായി എംഡിഎംഎ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയിലൂടെയാണ് കേരളത്തിലെത്തിക്കുന്നതെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
