പക്ഷിപ്പനി; ആലപ്പുഴയിൽ കോഴിയിറച്ചി വിഭവങ്ങൾക്ക് നിയന്ത്രണം; ആലപ്പുഴയിലെ 1500 ഹോട്ടലുകൾ അടച്ച് പ്രതിഷേധച്ച് അസോസിയേഷൻ
ആലപ്പുഴ: പക്ഷിപ്പനിബാധയെ തുടർന്ന് ആലപ്പുഴയിൽ കോഴിയിറച്ചി വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെതിനെതിരേ പ്രതിഷേധം ശക്തമാക്കി കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ).
ഇന്ന് ജില്ലയിലെ 1500ലധികം ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ശീതീകരിച്ച മാംസത്തിനുപോലും നിരോധനം ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടനാ ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. എന്നാല് 31 വരെയുള്ള നിരോധനത്തിന്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാടാണ് കളക്ടർ സ്വീകരിച്ചത്.
ഇതോടെയാണ് ഹോട്ടലുടമകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വ്യതാസമില്ലാതെ ഹോട്ടലുകൾ അടച്ചിടും. സമരത്തിന് ബേക്കേഴ്സ് അസോസിയേഷന്റെയും വ്യാപാരികളുടെയും പിന്തുണയും കെഎച്ച്ആർഎ തേടിയിട്ടുണ്ട്.
പക്ഷിപ്പനിബാധയെ തുടർന്ന് ബാധിതമേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ജില്ലാഭരണകൂടം കോഴിയിറച്ചി, മുട്ട തുടങ്ങിയവയുടെ വിൽപ്പന നിരോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെഎച്ച്ആർഎ ഇളവുകൾ ആവശ്യപ്പെട്ടത്.
നിലവിലെ നിരോധനം ബുധനാഴ്ച അവസാനിക്കും. അന്ന്, ജില്ലാഭരണകൂടം നിരോധനം നീട്ടിയാൽ സംസ്ഥാന വ്യാപകമായി തുടർസമരം ശക്തമാക്കാനാണ് കെഎച്ച്ആർഎയുടെ തീരുമാനം. വൻകിട ബ്രാൻഡഡ് സ്ഥാപനങ്ങളുടെ ഫ്രൈഡ് ചിക്കൻ വിൽപപന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.
ഇവിടങ്ങളിൽ വില്പന തുടരുകയാണ്. അവർക്ക് ഈ നിയമം ബാധകമാകാത്തതെന്തെന്ന് അധികൃതർ വ്യക്തമാക്കണം. പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് നിശ്ചിത കാലയളവിൽ താറാവ് കൃഷിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് നാസർ ബി. താജ്, സെക്രട്ടറി മനാഫ് എസ്. കുബാബ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
